ഷാരോൺ രാജ് വധക്കേസിൽ വിചാരണ കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ ഗ്രീഷ്മ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഗ്രീഷ്മയുടെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. പ്രോസിക്യൂഷന് ഹൈക്കോടി നോട്ടീസും അയച്ചു. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്. നിലവിൽ അട്ടക്കുളങ്ങര ജയിലിലാണ് ഗ്രീഷ്മ. അതേസമയം കേസിലെ മൂന്നാം പ്രതിയായ നിർമ്മലകുമാരൻ നായരുടെ ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചു.
അതിസമർത്ഥമായി നടപ്പിലാക്കിയ കൊലപാതകമാണെന്നും യാതൊരു പ്രകോപനവും ഇല്ലാതെയാണ് കൊലപാതകം നടത്തിയതെന്നും വധശിക്ഷാ വിധി പ്രസ്താവിച്ചുകൊണ്ട് സെഷൻസ് കോടതി പറഞ്ഞിരുന്നു. ഒരുതുള്ളി വെള്ളം ഇറക്കാൻ കഴിയാതെ ആന്തരികാവയവങ്ങൾ അഴുകിയാണ് ഷാരോൺ മരിച്ചതെന്നും ആ വേദനയ്ക്ക് അപ്പുറം അല്ല പ്രതിയുടെ പ്രായം എന്നും കോടതിക്ക് മുന്നിൽ പ്രതി ദയ അർഹിക്കുന്നില്ലെന്നും വ്യക്തമാക്കിയാണ് വധശിക്ഷ വിധിച്ചത്.
ഹൈക്കോടതി കേസ് പരിഗണിക്കുന്നത് വരെ ഗ്രീഷ്മയ്ക്ക് ജാമ്യമോ പരോളോ ലഭിക്കില്ല. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്കൊപ്പം പതിനൊന്നാം നമ്പർ സെല്ലിലാണ് ഗ്രീഷ്മയെ നിവലിൽ പാർപ്പിച്ചിരിക്കുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികൾക്ക് സാധാരണ തടവുകാർക്ക് ലഭിക്കുന്ന പരിഗണന ലഭിക്കുമെങ്കിലും ഇവർക്കുമേൽ കൃത്യമായ നിരീക്ഷണമുണ്ടാകും.
ആൺസുഹൃതായ ഷാരോൺ രാജിനെ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. ചികിത്സയിലിരിക്കെ ഒക്ടോബർ 25നാണ് ഷാരോൺ മരിച്ചത്.