വത്തിക്കാൻ സിറ്റി: ക്രൈസ്തവസഭകളുടെ ഐക്യം ഏറെ പ്രാധാന്യമർഹിക്കുന്നുവെന്ന് ഫ്രാൻസിസ് മാർ പാപ്പാ .ക്രൈസ്തവ .ഐക്യത്തിനായുള്ള വത്തിക്കാൻ ഡികാസ്റ്ററി ഒരുക്കിയ പഠനസന്ദർശനത്തിന്റെ ഭാഗമായി റോമിലെത്തിയ വിവിധ പൗരസ്ത്യ ഓർത്തഡോക്സ് സഭംഗങ്ങളുമായുള്ള ചർച്ചയിലാണ് മാർപാപ്പ ഇക്കാര്യം അറിയിച്ചത്. ക്രൈസ്തവഐക്യം മുന്നിൽക്കണ്ട്, കത്തോലിക്കാസഭയും, ഓർത്തഡോക്സ് സഭകളും തമ്മിൽ നടക്കുന്ന പരിശ്രമങ്ങൾക്കും ദൈവശാസ്ത്രസംവാദങ്ങൾക്കും പാപ്പാ നന്ദി അറിയിച്ചു.
അർമേനിയൻ, കോപ്റ്റിക്, എത്യോപ്യൻ, എരിത്രയൻ, മലങ്കര, സിറിയക് ഓർത്തഡോക്സ് സഭകളിൽനിന്നുള്ള യുവവൈദികരെയും സന്ന്യസ്തരെയും പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചത്.അർമേനിയൻ സഭയിലും, സിറോ മലങ്കര ഓർത്തഡോക്സ് സഭയിലും നടന്ന സമാനമായ പഠനസന്ദർശനസംഗമങ്ങളെ, എഴുതി തയ്യാറാക്കി കൈമാറിയ തന്റെ പ്രഭാഷണത്തിൽ പരാമർശിച്ച പാപ്പാ, ഇത്തരം “കൈമാറ്റസ്വഭാവമുള്ള” സംഗമങ്ങൾ വിവിധയിടങ്ങളിൽ നടക്കുന്നതിന് നന്ദി പറഞ്ഞു. കാരുണ്യസംവാദങ്ങളെയും സത്യസംവാദങ്ങളെയും ഒരുമിച്ച് കൊണ്ടുപോകുന്നവയാണ് ഇത്തരം സന്ദർശനങ്ങളെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.പ്രഥമ എക്യൂമെനിക്കൽ കൗൺസിലായ നിഖ്യ സൂനഹദോസിന്റെ ആയിരത്തിയെഴുനൂറാം വാർഷികം ആചരിക്കപ്പെടുന്ന അവസരത്തിലാണ് ഇത്തരമൊരു സന്ദേർശനം നടക്കുന്നതെന്ന് അനുസ്മരിച്ച പാപ്പാ ക്രൈസ്തവർക്ക് പൊതുവായുള്ള വിശ്വാസപ്രമാണം പ്രഖ്യാപിച്ചത് ഈയൊരു കൗൺസിലാണെന്ന് ഓർമ്മിപ്പിച്ചു.വിശ്വാസപ്രമാണവുമായി ബന്ധപ്പെട്ട് “വിശ്വാസത്തിന്റെ അടയാളം” എന്നതിന്റെ ദൈവശാസ്ത്ര, സഭാശാസ്ത്ര, ആദ്ധ്യാത്മിക പ്രാധാന്യങ്ങളെക്കുറിച്ച് തന്റെ പ്രഭാഷണത്തിൽ ഉദ്ബോധിപ്പിച്ച പാപ്പാ, വിശ്വാസപ്രമാണം ചൊല്ലുമ്പോൾ, എല്ലാ പാരമ്പര്യങ്ങളിലുമുള്ള ക്രൈസ്തവരോടുള്ള ഐക്യം നാം അനുഭവിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്ന് ഓർമ്മിപ്പിച്ചു.
വിശ്വാസം ഒരുമിച്ച് ഏറ്റുപറയുന്നതിനായി നമുക്ക് പരസ്പരം സ്നേഹിക്കാൻ സാധിക്കണമെന്ന്, “പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലുമുള്ള വിശ്വാസം ആത്മാവിലുള്ള ഐക്യത്തിൽ ഏറ്റുപറയുന്നതിനായി നമുക്ക് പരസ്പരം സ്നേഹിക്കാം” എന്ന പൗരസ്ത്യസഭാആരാധനക്രമത്തിലെ പ്രാർത്ഥന പരാമർശിച്ചുകൊണ്ട് പാപ്പാ എഴുതിയിരുന്നു.ഈ സംഗമം നമ്മുടെ ഐക്യത്തിന്റെ ദൃശ്യമായ “അടയാള”മായിരിക്കട്ടെയെന്ന് ആശംസിച്ച പാപ്പാ, ക്രിസ്തു ആർദ്രമായി ആഗ്രഹിച്ച പരിപൂർണ്ണഐക്യത്തിലേക്ക് വളരാനായുള്ള പരിശ്രമങ്ങളിൽ നമുക്കേവർക്കും മുന്നേറാമെന്ന് ആശംസിച്ചു. സമ്മേളനത്തിന്റെ അവസാനത്തിൽ, ഒരുമിച്ച് താന്താങ്ങളുടെ ഭാഷയിൽ നിഖ്യാ വിശ്വാസപ്രമാണം ചൊല്ലാൻ പാപ്പാ ഏവരെയും ക്ഷണിച്ചു.ശാരീരികബുദ്ധിമുട്ടുകൾ മൂലം തന്റെ ഭവനമായ സാന്താ മാർത്തായിലാണ് പാപ്പാ വിവിധ പൗരസ്ത്യ ഓർത്തഡോക്സ് വൈദികരെയും സന്ന്യസ്തരെയും സ്വീകരിച്ചത്.