വോട്ടെണ്ണൽ ആദ്യ രണ്ട് മണിക്കൂർ കഴിയുമ്പോൾ ബിജെപിയുടെ വൻ കുതിപ്പാണ് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. 27 വർഷത്തിനുശേഷം ബിജെപി ഡൽഹിയിൽ അധികാരം തിരിച്ചുപിടിക്കുന്നതിന്റെ സൂചനകൾ വ്യക്തമാക്കുന്നുണ്ട്. ബിജെപി ലീഡ് നിലയിൽ കേവല ഭൂരിപക്ഷം കടന്നു. 36 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത് എന്നാൽ ബിജെപി ഇതിനോടകം തന്നെ 40 സീറ്റുകളിൽ അധികം ലീഡ് ചെയ്യുന്നുണ്ട്. ബിജെപിയുടെ പ്രമുഖ നേതാക്കളായ രമേശ് ബിധൂരിയും പർവേശ് വർമ്മ കൈലാഷ് ഗെലോട്ടും മുന്നിട്ടുനിൽക്കുന്നു. ആദ്യ ഘട്ടത്തിൽ എഎപിയുടെ പ്രമുഖ നേതാക്കളായ കെജ്രിവാളും സിസോദിയും പിന്നിലായിരുന്നെങ്ഖിലും ഇപ്പോൾ ലീഡ് നില ഉയർത്തി മുന്നിലെത്തിയിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അതിഷി ഇപ്പോഴും പിന്നിലാണ്
ബിജെപി-41, എഎപി-29, കോൺഗ്രസ്-0 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില
എഎപിയുടെ പ്രധാന വോട്ടുബാങ്ക് ആയ മധ്യവർഗ്ഗം എഎപിയെ കൈവിടുന്നതിന്റെ സൂചനകളാണ് തെളിയുന്നത്. കഴിഞ്ഞ രണ്ട് തവണയും സീറ്റ് ഒന്നും നേടാതിരുന്ന കോൺഗ്രസ് ആദ്യം ഒരു സീറ്റിൽ ലീഡ് ചെയ്തിരുന്നെങ്കിലും ഇപ്പോൾ പൂജ്യത്തിലായി.
19 എക്സിറ്റ്പോൾ ഫലങ്ങളിൽ 11 എണ്ണവും ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു. ബജറ്റിലെ ജനപ്രിയ പ്രഖ്യാപനങ്ങൾ ബിജെപിക്ക് തിരഞ്ഞെടുപ്പിൽ അനുകൂലമാവുന്നതാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്. 60.54% പോളിംഗ് ആണ് ഇത്തവണ ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59 ശതമാനം പോളിംഗ് നടന്ന 2020ൽ 62 സീറ്റ് നേടിയാണ് എഎപി അധികാരത്തിലെത്തിയത്. ബിജെപി അന്ന് എട്ട് സീറ്റിൽ മാത്രമായിരുന്നു വിജയിച്ചത്. 2015ൽ എഎപി 67 സീറ്റ് നേടി വിജയിച്ചപ്പോൾ ബിജെപി നേടിയത് മൂന്ന് സീറ്റ് മാത്രമാണ്.