ജുനേയു: വെസ്റ്റേണ്‍ അലാസ്‌കക്ക് സമീപം ഫെബ്രുവരി ആറിന് പത്ത് യാത്രക്കാരുമായി പുറപ്പെട്ട ബെയ്‌റിങ് എയര്‍ വിമാനം കാണാതായതും ശേഷം കടലില്‍ തകര്‍ന്ന നിലയില്‍ കണ്ടത്തിയതുമായ സംഭവം യുഎസ് വ്യോമയാന മേഖലയില്‍ കൂടുതല്‍ ആശങ്കകള്‍ക്ക് കാരണമായിരിക്കുകയാണ്. അപകടത്തില്‍ മുഴുവന്‍ പേരും മരിച്ചിരുന്നു.
കഴിഞ്ഞ എട്ട് ദിവസത്തിനുള്ളില്‍ യു.എസില്‍ നടക്കുന്ന മൂന്നാമത്തെ വലിയ വ്യോമയാന അപകടമാണിത്. ജനുവരി 29 ന് വാഷിംഗ്ടണ്‍ ഡിസിക്ക് സമീപം ഒരു വാണിജ്യ ജെറ്റ്ലൈനര്‍ സൈനിക ഹെലികോപ്റ്ററില്‍ ഇടിച്ച് 67 പേര്‍ കൊല്ലപ്പെട്ടിരുന്നു. ജനുവരി 31 ന് ഫിലാഡല്‍ഫിയയില്‍ ഒരു മെഡിക്കല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വിമാനം തകര്‍ന്ന് ഏഴ് പേര്‍ മരിച്ചു.
അതേസമയം, വിമാനത്തില്‍ സംഭവിച്ച എന്തെങ്കിലും തരത്തിലുള്ള തകാറായിരിക്കണം അപകടത്തിന് കാരണമെന്ന് ബെയ്‌റിങ് എയറിന്റെ ഓപ്പറേഷന്‍ ഡയറക്ടര്‍ ഡോവിഡ് ഓള്‍സണ്‍ പ്രസ്താവനയില്‍ പറഞ്ഞതായി ഫസ്റ്റ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിന്റെ ഓള്‍റ്റിറ്റിയൂഡ് നഷ്ടപ്പെടുന്നതിനും വേ?ഗത കുറയുന്നതിനും അതാണ് കാരണമായതെന്നും ഡോവിഡ് ഓള്‍സണ്‍ പറഞ്ഞു.
സംഭവത്തില്‍ യുണൈറ്റഡ് സ്റ്റേറ്റ് കോസ്റ്റ് ?ഗാര്‍ഡ് സോഷ്യല്‍ മീഡിയയിലൂടെ അനുശോചനം അറിയിച്ചിട്ടുണ്ട്. ഈ ദാരുണമായ സംഭവത്തില്‍ ദുഖമുണ്ടെന്നും ദുരിതമനുഭവിക്കുന്നവരോടൊപ്പമാണെന്നും ഏജന്‍സി പറഞ്ഞു. ഇരകളുടെ പേരുകള്‍ പുറത്തുവിടില്ലെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, കോസ്റ്റ് ഗാര്‍ഡ്, നാഷണല്‍ ഗാര്‍ഡ്, എഫ്ബിഐ, യുഎസ് വ്യോമസേന തുടങ്ങിയ ഏജന്‍സികള്‍ തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
നാഷണല്‍ വെതര്‍ സര്‍വീസ് പ്രകാരം വ്യാഴാഴ്ച അലാസ്‌കയില്‍ വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശം നേരിയ മഞ്ഞും, ചാറ്റല്‍ മഴയും, മൂടല്‍മഞ്ഞും കൊണ്ട് മൂടിയിരുന്നു. എന്നാല്‍ വിമാനത്താവളം ദിവസം മുഴുവന്‍ പ്രവര്‍ത്തിച്ചിരുന്നതായി അലാസ്‌ക ഏവിയേഷന്‍ വകുപ്പ് പിന്നീട് അറിയിച്ചു.