(എബി മക്കപ്പുഴ)
ചെറുവള്ളി: കോട്ടയം പത്തനംതിട്ട ജില്ലകളുടെ മധ്യ ഭാഗത്തായി ചെറുവള്ളി എസ്റ്റേറ്റ് കേന്ദ്രമായ ശബരിമല വിമാനത്താവള പദ്ധതി നിർമാണം ഇനി വേഗത്തിലാകും. പദ്ധതിയുമായി സംസ്ഥാന സർക്കാരിന് മുന്നോട്ട് പോകാമെന്ന് വിദഗ്ധ സമിതി വ്യക്തമാക്കി. പദ്ധതി പ്രദേശത്തെ സാമൂഹിക ആഘാത റിപ്പോർട്ട് അവലോകനം ചെയ്ത ഒൻപതംഗ സമിതിയാണ് സംസ്ഥാന സർക്കാരിന് ശുപാർശ നൽകിയത്.
തൃക്കാക്കര ഭാരത് മാത കോളേജിലെ സ്കൂൾ ഓഫ് സോഷ്യൽ വർക് വിഭാഗമാണ് ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്കായുള്ള സാമൂഹിക ആഘാത പഠനം നടത്തിയത്.
ശബരിമല വിമാനത്താവള പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ കിടപ്പാടം നഷ്ടമാകുന്നവർക്കായി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് സാമൂഹിക ആഘാത പഠന റിപ്പോർട്ടിൽ വിശദമായി പറയുന്നുണ്ട്. വിമാനത്താവളം എത്തുന്നതോടെ നാടിന് സാമൂഹിക – സാമ്പത്തിക നേട്ടം ഉണ്ടാകും. സാമൂഹിക ആഘാതത്തേക്കേൾ വലുതായിരിക്കും നാടിനുണ്ടാകുന്ന ഈ നേട്ടം. പദ്ധതികൊണ്ട് ഉണ്ടാകുന്ന നേട്ടം വലുതായതിനാൽ ശബരിമല വിമാനത്താവള പദ്ധതിയുമായി സംസ്ഥാന സർക്കാരിന് മുന്നോട്ട് പോകാമെന്ന് വിദഗ്ധ സമിതി വ്യക്തമാക്കുന്നുണ്ട്.
സംസ്ഥാന സർക്കാരിൻ്റെ പ്രധാന വരുമാന സ്രോതസായി ശബരിമല വിമാനത്താവളത്തെ മാറ്റാനാകും. ശബരിമല തീർഥാടകർ, പ്രവാസികൾ, കേരളത്തിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾ തുടങ്ങിയവർ വിമാനത്താവളം ഉപയോഗിക്കും. ഭാവിയിൽ ഇവരുടെ എണ്ണത്തിൽ വർധനയുണ്ടാകും.
ശബരിമല വിമാനത്താവളം എത്തുന്നതോടെ ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ പ്രതിസന്ധിയിലാകും. ഇവരെ സർക്കാർ സംരക്ഷിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ചെറുവള്ളിൽ എസ്റ്റേറ്റിലെ ആളുകൾക്കായി പ്രത്യേക പാക്കേജ് തയാറാക്കണം. കുടിയൊഴിപ്പിക്കുന്ന കുടുംബത്തിലെ അംഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യതകൾ കണക്കിലെടുത്ത് അവർക്ക് വിമാനത്താവളത്തിൽ തൊഴിൽ നൽകണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.
കാഞ്ഞിരപ്പള്ളി താലൂക്കിലെ മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി 245 പേരുടെ ഭൂമിയും എസ്റ്റേറ്റുമാണ് വിമാനത്താവള പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരിക. പദ്ധതി വരുന്നതോടെ ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളിലെ 238 കുടുംബങ്ങളെയും പുറത്തുള്ള 114 കുടുംബങ്ങളെയും മാറ്റി താമസിപ്പിക്കേണ്ടിവരും. കാരിത്തോട് എൻഎം എൽപി സ്കൂൾ, ഏഴ് ആരാധനാലയങ്ങൾ, അഞ്ച് വ്യാപാരസ്ഥാപാനങ്ങൾ, ശ്മാശനങ്ങൾ എന്നിവ മാറ്റിസ്ഥാപിക്കേണ്ടിവരും.
ശബരിമല വിമാനത്താവളം പൂർണ്ണമാകുന്നതോടുകൂടി കോട്ടയം പത്തനംതിട്ട ജില്ലകളുടെ വികസനം യാഥാർഥ്യമാകും. കാഞ്ഞിരപ്പള്ളി ഇടുക്കി ഹൈറേജ് മേഖലകളിലുംവികസനം മുരടിച്ചു നിൽക്കുന്ന റാന്നി പത്തനംതിട്ട മലയോര മേഖലകളിലും വികസനപ്രവർത്തനങ്ങൾക്കു വേണ്ടത്ര പ്രധാന്യം ലഭിക്കും.
ആയിരക്കണക്കിന് പ്രവാസികൾ കഠിനാധ്വാനം കൊണ്ട് സമ്പാദിച്ച ധനം വിവിധ രീതിയിൽ വികസന പ്രവർത്തനങ്ങൾക്കു ഉപയോഗിക്കുവാൻ കഴിയും.ഇനിയും എന്ത്? എങ്ങനെ എന്ന് ആലോചിച്ചു കഴിയുന്ന പ്രവാസികൾക്ക് ചെറുവള്ളി എയർപോർട്ട് നിർമാണ പദ്ധതി മുന്നോട്ടുള്ള ജീവിതത്തിനു വെളിച്ചം പകർന്നു കൊടുക്കും.
ലോക കോടീശ്വരനായ സണ്ണി വർക്കിയുടെ നാടായ റാന്നിയിൽ നിന്നും നിർദിഷ്ട എയർ പോർട്ടിലേക്കുള്ള ദൂരം 5 കിലോമീറ്റർ ആണ്. ഈ നിർമാണ പദ്ധതിക്ക് അദ്ദേഹത്തിൽ നിന്നും നല്ലൊരു തുക സർക്കാരിന് പ്രതീക്ഷിക്കാം. അമേരിക്കൻ മലയാളി വെൽഫയർ അസോസിയേഷൻ, ഫ്രണ്ട് ഓഫ് റാന്നി, ഫ്രണ്ട് ഓഫ് മണിമല തുടങ്ങിയ സംഘന പ്രതിനിധികൾ എയർ പോർട്ട് നിർമാണത്തിന് വേണ്ടി സാമ്പത്തീക സഹായം കേരള സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
രാഷ്ട്രീയം മറന്നു വികസനം എന്ന ആശയവുമായി നേതാക്കൾ മുന്നോട്ടു വന്നാൽ ഈ കാത്തിരിപ്പിനു വിരാമം കിട്ടും.