ചേർത്തല: വീട്ടമ്മയുടെ മരണം കൊലപാതകമെന്ന സംശയത്തെത്തുടർന്ന് ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. കഴിഞ്ഞ ഞായറാഴ്ച സംസ്കരിച്ച മൃതദേഹം വിശദപരിശോധനയ്ക്ക് പള്ളി സെമിത്തേരിയിൽനിന്നു പുറത്തെടുത്തു.
ചേർത്തല പണ്ടകശാല പറമ്പിൽ സോണിയുടെ ഭാര്യ സജിയെ (46) ഒരു മാസം മുൻപ് വീട്ടിൽ വീണ് പരുക്കേറ്റതിനെത്തുടർന്നാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായർ രാവിലെ എട്ടിന് ആശുപത്രിയിൽവച്ചായിരുന്നു സജിയുടെ മരണം. അന്നുതന്നെ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കരിക്കുകയും ചെയ്തു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മകൾ ചേർത്തല പൊലീസിൽ നൽകിയ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലാണ് സോണിയെ കസ്റ്റഡിയിൽ എടുത്തത്. തഹസിൽദാർ കെ.ആർ.മനോജ്, എഎസ്പി ഹരീഷ് ജയിൻ എന്നിവരുടെ നേതൃത്വത്തിലാണ് കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തത്. ഇനി പോസ്റ്റ്മോർട്ടം ചെയ്യും.