ബെംഗളൂരു: സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ നരബലി നടത്തണമെന്ന ജ്യോതിഷിയുടെ നിർദേശപ്രകാരം ഹോട്ടൽ ജീവനക്കാരൻ 50 വയസ്സുകാരനെ കൊലപ്പെടുത്തി. ചിത്രദുർഗയിലെ ചല്ലക്കെരെയിലാണ് സംഭവം. ജി.എച്ച്.പ്രഭാകർ കൊല്ലപ്പെട്ട കേസിൽ ആന്ധ്രപ്രദേശ് സ്വദേശിയായ ആനന്ദ് റെഡ്ഡിയെയും ജ്യോതിഷി രാമകൃഷ്ണയെയും പൊലീസ് അറസ്റ്റ് ചെയ്തു.
സമ്പത്തുണ്ടാകാൻ വഴിതേടിയെത്തിയ റെഡ്ഡിയോടു നരബലി നൽകിയാൽ നിധി ലഭിക്കുമെന്ന് രാമകൃഷ്ണ പറഞ്ഞിരുന്നു. അതോടെ, കൊലപാതകത്തിനു പദ്ധതിയിട്ട റെഡ്ഡി, ലിഫ്റ്റ് വാഗ്ദാനം ചെയ്ത് പ്രഭാകറിനെ ബൈക്കിൽ കയറ്റുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച ശേഷം കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയുമായിരുന്നു എന്നു പൊലീസ് പറഞ്ഞു.