കോഴിക്കോട്: കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു. തിക്കിലും തിരക്കിലുംപെട്ട് രണ്ടു സ്ത്രീകൾ മരിച്ചു. ലീല, അമ്മുക്കുട്ടി എന്നിവരാണ് മരിച്ചത്. ഇരുപതിലേറെപ്പേർക്ക് പരുക്കേറ്റു. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉൽസവത്തിനെത്തിച്ച പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞത്. ഇടഞ്ഞ ഒരാന മറ്റൊരാനയെ കുത്തിയതോടെ രണ്ട് ആനകളും ഇടഞ്ഞോടുകയായിരുന്നു.
എഴുന്നള്ളിപ്പ് തുടങ്ങാനിരിക്കെ പടക്കം പൊട്ടിച്ചപ്പോൾ ഒരാന പരിഭ്രമിക്കുകയും അടുത്തുണ്ടായിരുന്ന രണ്ടാമത്തെ ആനയെ കുത്തുകയുമായിരുന്നു. ഇതോടെ രണ്ട് ആനകളും പരിഭ്രമിച്ച് ഓടി. ആനകൾ വരുന്നതു കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെയാണ് പലർക്കും പരുക്കേറ്റത്. പരുക്കേറ്റവരിൽ ഏറെയും സ്ത്രീകളാണ്.
ക്ഷേത്ര പരിസരത്തെ ദേവസ്വം ഓഫിസും ആന തകർത്തിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കൽ കോളജിൽ 7 പേരാണുള്ളത്. മറ്റുള്ളവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വെടിക്കെട്ടിന്റെ ശബ്ദം കേട്ടാണ് ആന വിരണ്ടതെന്നാണ് പ്രാഥമിക വിവരം.