ന്യൂയോര്‍ക്ക്: അമേരിക്കൻ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശതകോടീശ്വരനും ടെസ്ല -സ്പേസ് എക്സ് മേധാവിയുമായ ഇലോണ്‍ മസ്കുമായി കൂടിക്കാഴ്ച നടത്തി. അമേരിക്കയിലെ ബ്ലെയര്‍ ഹൗസിൽ വെച്ചാണ് ഇലോണ്‍ മസ്കുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയത്. സ്റ്റാർലിങ്ക്, ഇന്ത്യയുമായുള്ള സാങ്കേതിക സഹകരണം, ഇലക്ട്രിക്ക് വാഹന വ്യവസായം, എഐ നിക്ഷേപ സാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ ഇരുവരും തമ്മിൽ ചര്‍ച്ച ചെയ്തു.
സ്റ്റാർലിങ്ക് ഉപഗ്രഹ ശൃംഖല വഴിയുള്ള ബ്രോഡ്ബാൻഡ് സേവനമടക്കം ഇരുവരും ചർച്ച ചെയ്തതായാണ് വിവരം. സ്റ്റാർലിങ്ക് സേവനം ഇന്ത്യയിൽ തുടങ്ങാൻ സന്നദ്ധമാണെന്ന് നേരത്തെ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ഇലോണ്‍ മസ്കുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പായി ബ്ലെയര്‍ ഹൗസിൽ വെച്ച് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൽസനുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
അതേസമയം, ട്രംപുമായുള്ള മോദിയുടെ കൂടിക്കാഴ്ചയിൽ ആയുധ വ്യാപാരം മുഖ്യ വിഷയമാകുമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇന്ത്യ അമേരിക്കയിൽ നിന്ന് കൂടുതൽ സൈനിക ഉൽപ്പന്നങ്ങൾ വാങ്ങണമെന്ന് ട്രംപ് ആവശ്യപ്പെട്ടേക്കും. ഇരു രാജ്യങ്ങളും തമ്മിൽ ഒരു വ്യാപാര കരാർ ഈ വർഷം തന്നെ നടപ്പിലാക്കാനും ധാരണയുണ്ട്.രണ്ടു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണിലെത്തിയത്.