വാഷിംഗ്ടൺ: യുക്രൈൻ പ്രസിഡന്റ് വ്ളോഡിമർ സെലൻസ്കിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ഉണ്ടായ രൂക്ഷമായ വാഗ്വാദത്തിനു പിന്നാലെ യുക്രൈനുള്ള എല്ലാ സൈനിക സഹായവും മരവിപ്പിച്ച് അമേരിക്ക. ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ അമേരിക്ക യുക്രൈന് സാമ്പത്തിക – ആയുധ സഹായം നൽകില്ലെന്നും പ്രശ്നപരിഹാരത്തിന് യുക്രൈൻ തയാറായാൽ മാത്രമേ ഇനി സഹായിക്കൂവെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ ഈ നീക്കം സെലൻസ്കിയെ സമ്മർദത്തിലാക്കുക എന്നതാണ്.
സമാധാനത്തിനായാണ് അമേരിക്കയും പ്രസിഡന്റ് ട്രംപും നിലകൊള്ളുന്നതെന്നും ഇക്കാര്യത്തിൽ എല്ലാ സഖ്യകക്ഷികളും പ്രതിബദ്ധത കാണിക്കണമെന്നുമാണ് വൈറ്റ് ഹൗസിന്റെ ആവശ്യം. ട്രംപുമായുള്ള കൂടിക്കാഴ്ചക്കിടെയുണ്ടായ സംഭവങ്ങളിൽ സെലൻസ്കിയിൽ നിന്ന് പരസ്യ ക്ഷമാപണവും വൈറ്റ്ഹൌസ് പ്രതീക്ഷിക്കുന്നു.
എന്നാൽ യുക്രൈനിലെ ധാതു വിഭവങ്ങൾ. സംബന്ധിച്ച് അമേരിക്കയുമായി കരാറിൽ ഒപ്പിടാൻ താൻ ഇപ്പോഴും തയ്യാറാണെന്ന് സെലൻസ്കി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വാഷിങ്ടണിൽ നിന്ന് മടങ്ങിയത് ഒരു കരാറുമില്ലാതെയാണ്. യുഎസുമായി ക്രിയാത്മകമായ സംഭാഷണത്തിന് ഇപ്പോഴും തയ്യാറാണ്. പക്ഷേ യുക്രൈന്റെ നിലപാട് കേൾക്കണം എന്നത് മാത്രമാണ് തന്റെ ആഗ്രഹമെന്ന് സെലൻസ്കി പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.
ട്രംപുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ച കടുപ്പമേറിയതായിരുന്നുവെന്ന് ലണ്ടനിൽ മാധ്യമങ്ങളോട് സംസാരിക്കവേ സെലൻസ്കി സമ്മതിച്ചു. ഈ യുദ്ധത്തിലെ അക്രമി ആരാണെന്ന് സഖ്യകക്ഷികൾ ഓർക്കണമെന്ന് യുക്രൈൻ ആഗ്രഹിക്കുന്നുവെന്നും സെലൻസ്കി പറഞ്ഞു.
യുക്രൈനും യുഎസും തമ്മിലുള്ള സുരക്ഷാ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ചുവടുവയ്പായിട്ടാണ് ധാതു ഇടപാടിനെ ആദ്യം കണ്ടതെന്ന് സെലൻസ്കി പറഞ്ഞു. പക്ഷേ യുഎസും യുക്രൈനും തമ്മിലുള്ള പിരിമുറുക്കം വർദ്ധിച്ചു. റഷ്യയുമായുള്ള സമാധാന ചർച്ചകൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ചൊല്ലിയാണ് പ്രധാന ഭിന്നത. വിയോജിപ്പുകൾ ഉണ്ടെങ്കിലും ക്ഷണിച്ചാൽ താൻ വീണ്ടും വൈറ്റ് ഹൗസിലെത്തുമെന്ന് സെലെൻസ്കി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ യുക്രൈന്റെ ഭൂമി റഷ്യയ്ക്ക് വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.