ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില വീണ്ടും വഷളായതായി റിപ്പോര്‍ട്ട്. ശ്വാസകോശ അണുബാധമൂലം ആശുപത്രിയില്‍ കഴിയുന്ന മാര്‍പാപ്പയ്ക്ക് തിങ്കളാഴ്ചയോടെ രണ്ട് തവണ ശ്വാസതടസമുണ്ടായെന്നും വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന് ബ്രോങ്കോസ്‌കോപ്പിയും നോണ്‍-ഇന്‍വേസീവ് മെക്കാനിക്കല്‍ വെന്റിലേഷനും ആവശ്യമായി വന്നുവെന്നും വൃത്തങ്ങള്‍ അറിയിച്ചു.
രണ്ട് ബ്രോങ്കോസ്‌കോപ്പിയാണ് അദ്ദേഹത്തിന് ചെയ്തത്. ഇതിലൂടെ അദ്ദേഹത്തിന്റെ ശ്വാസകോശത്തില്‍ നിന്ന് വലിയ അളവില്‍ കഫം നീക്കം ചെയ്തു. ന്യൂമോണിയയുടെ ഫലമായുണ്ടായ കഫമാണിതെന്നും പുതുതായി അദ്ദേഹത്തിന് അണുബാധയുണ്ടായിട്ടില്ലെന്നും വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു.
നിലവില്‍ മാര്‍പാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി കൃത്യമായ വിവരങ്ങള്‍ ഡോക്ടര്‍മാര്‍ പങ്കുവെയ്ക്കുന്നില്ല.
പുതുതായുണ്ടായ ശ്വാസതടസം 88കാരനായ മാര്‍പാപ്പയുടെ ആരോഗ്യത്തെ മോശമായി ബാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ശ്വാസകോശസംബന്ധമായ രോഗങ്ങളുള്ള മാര്‍പാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നേരത്തെ നീക്കം ചെയ്തിട്ടുമുണ്ട്. രണ്ടാഴ്ചയിലേറെയായി അദ്ദേഹം ശ്വാസകോശ അണുബാധ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
വെള്ളിയാഴ്ച അദ്ദേഹത്തിന്റെ ആരോഗ്യനില ആശങ്കയിലായെന്ന് ഷിക്കാഗോയിലെ നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിനിലെ പള്‍മണറി ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം ഡോക്ടറായ ഡോ. ജോണ്‍ കോള്‍മാന്‍ പറഞ്ഞു. മാര്‍പാപ്പയ്ക്ക് കടുത്ത ചുമയുണ്ടായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ഒരു ദിവസത്തേക്ക് നോണ്‍-ഇന്‍വെസീവ് മെക്കാനിക്കല്‍ വെന്റിലേഷനിലേക്ക് മാറ്റി. ബ്രോങ്കോസ്‌കോപ്പി ചെയ്തപ്പോഴാണ് ശ്വാസകോശത്തിലെ കഫത്തിന്റെ അളവ് ആശങ്കപ്പെടുത്തിയതെന്നും കോള്‍മാനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
‘‘ബ്രോങ്കോസ്‌കോപ്പി വഴി കഫം നീക്കം ചെയ്യേണ്ടി വന്നുവെന്നത് ആശങ്കപ്പെടുത്തുന്നു. അതിനര്‍ത്ഥം അദ്ദേഹത്തിന്റെ ശരീരത്തിന് സ്വയം സ്രവങ്ങള്‍ നീക്കം ചെയ്യാനാകുന്നില്ല എന്നാണ്,’’ കോള്‍മാന്‍ പറഞ്ഞു.
ഫെബ്രുവരി 14നാണ് ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അതിന് ശേഷം അദ്ദേഹത്തിന്റെ ചിത്രങ്ങളോ വീഡിയോയോ വത്തിക്കാന്‍ പുറത്തുവിട്ടിട്ടില്ല.
സ്വകാര്യമായി സുഖം പ്രാപിക്കാനുള്ള മാര്‍പാപ്പയുടെ തീരുമാനത്തെ വത്തിക്കാന്‍ പിന്തുണയ്ക്കുന്നു. എന്നാല്‍ തിങ്കളാഴ്ചയോടെ ലോകം അദ്ദേഹത്തിന്റെ ശബ്ദം കേള്‍ക്കാനാഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ സുഹൃത്തായ ആര്‍ച്ച്ബിഷപ്പ് വിന്‍സെന്‍സോ പഗ്ലിയ സംസാരിക്കാന്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. ‘‘ഏകപക്ഷീയനല്ലാത്ത സാര്‍വത്രികമായി ചിന്തിക്കുന്ന അദ്ദേഹത്തെപ്പോലുള്ളയാളുകളെയാണ് നമുക്ക് ആവശ്യം,’’ പഗ്ലിയ പറഞ്ഞു.