ദുബായ്: ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ സൂപ്പർ ബാറ്റർ സ്റ്റീവ് സ്മിത്ത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസീസിനെ നയിച്ചത് സ്മിത്തായിരുന്നു. ചൊവ്വാഴ്ച നടന്ന സെമിഫൈനലില്‍ ഇന്ത്യയോട് 4 വിക്കറ്റിനാണ് ഓസ്ട്രേലിയ പരാജയപ്പെട്ടത്. ഇതിനു പിന്നാലെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.ലെഗ്സ്പിന്നറായി കരിയര്‍ ആരംഭിച്ച സ്മിത്ത് പിന്നീട് ഓസീസ് ബാറ്റിങ്ങിന്റെ നെടുംതൂണായി മാറുകയായിരുന്നു. 2010ല്‍ വെസ്റ്റിന്‍ഡീസിനെതിരേയായിരുന്നു ഏകദിനത്തിലെ അരങ്ങേറ്റം. പിന്നീടങ്ങോട്ട് ഏകദിനത്തില്‍ ടീമിനായി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചു. 170 ഏകദിനങ്ങളില്‍ നിന്നായി 5800 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 43.28 ആണ് ശരാശരി. 12 സെഞ്ചുറികളും 35 അര്‍ധസെഞ്ചുറികളും നേടിയ താരം 28 വിക്കറ്റുകളുമെടുത്തിട്ടുണ്ട്.
2015, 2023 വര്‍ഷങ്ങളില്‍ ഏകദിന ലോകകപ്പ് കിരീടം നേടിയ ഓസ്ട്രേലിയന്‍ ടീമിലംഗമായിരുന്നു. 2015-ല്‍ ഓസീസിന്റെ ഏകദിന ടീമിന്റെ നായകനായി ചുമതലയേറ്റു. ചാമ്പ്യന്‍സ് ട്രേഫിയില്‍ പാറ്റ് കമ്മിന്‍സിന്റെ അഭാവത്തിലാണ് താരം വീണ്ടും നായകകുപ്പായമണിഞ്ഞത്. അതേസമയം ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ സ്മിത്ത് കളിക്കുമെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
“ഇതൊരു മികച്ച യാത്രയായിരുന്നു, അതിലെ ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു. നിരവധി അത്ഭുതകരമായ സമയങ്ങളും അത്ഭുതകരമായ ഓർമ്മകളും ഉണ്ടായിട്ടുണ്ട്. രണ്ട് ലോകകപ്പുകൾ നേടിയത് ഒരു മികച്ച ഹൈലൈറ്റായിരുന്നു, ഒപ്പം യാത്ര പങ്കിട്ട നിരവധി മികച്ച സഹതാരങ്ങളും,” ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പ്രസ്താവനയിൽ സ്മിത്ത് പറഞ്ഞു.
“2027 ലെ ഏകദിന ലോകകപ്പിനായി തയ്യാറെടുക്കാൻ ടീമിന് ഇപ്പോൾ ഒരു മികച്ച അവസരമാണ്, അതിനാൽ വഴിമാറാൻ ഇതാണ് ശരിയായ സമയമെന്ന് തോന്നുന്നു,” സ്മിത്ത് കൂട്ടിച്ചേർത്തു.