ജറുസലേം: ബന്ദികളെ മോചി പ്പിച്ചില്ലെങ്കിൽ രൂക്ഷമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഹമാസ്. ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഹമാസിനെ നശിപ്പിക്കുമെന്നും ഗാസയെ നരകമാക്കുമെന്നുമുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനമാണ് ഹമാസ്തള്ളിയത് .സ്ഥിരമായ വെടിനിർത്തൽ കരാറിന്റെ ഭാഗമായല്ലാതെ ബന്ദിമോചനം സാധ്യമാകില്ലെന്നു ഹമാസ് വക്താവ് അബ്ദുൽ ലത്തീഫ് ഖനൂറ പറഞ്ഞു.
ഹമാസ് വഴങ്ങിയില്ലെങ്കിൽ ഇസ്രായേലിന് ആവശ്യമായ ആയുധങ്ങളുൾപ്പെടെ എല്ലാ സഹായങ്ങളും നൽകുമെന്നും ഗാസ വിടാനുള്ള അവസാന അവസരമാണെന്നും ട്രംപ് മുമ്പ് വ്യക്തമാക്കിയിരുന്നു. യു.എസ് പ്രതിനിധികൾ ഹമാസുമായി നേരിട്ട് ചർച്ച നടത്തിയതിനു പിന്നാലെയാണ് ട്രംപിന്റെ ഭീഷണി.
നിങ്ങൾക്കുള്ള അവസാന മുന്നറിയിപ്പാണിത്. ഗാസ വിടാനുള്ള അവസാന അവസരമാണിത്. ബന്ദികളെ വിട്ടയച്ചാൽ ഗാസയിലെ ജനങ്ങൾക്ക് മനോഹരമായ ഒരു ഭാവി വരുന്നുണ്ട്. ബന്ദികളെ ഉടൻ വിട്ടയക്കുക, അല്ലെങ്കിൽ നരകമാകും നിങ്ങളെ കാത്തിരിക്കുന്നത്’ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ച വാക്കു കളാണിത്.
24 ബന്ദികൾ കൂടി ജീവനോടെ ഹമാസിന്റെ കൈവശം ഉണ്ടെന്നാണ് സൂചന ഇതിൽ അമേരിക്കൻ വംശജരും ഉൾപ്പെടുന്നു. താത്കാലിക കരാർ പ്രകാരം 25 ബന്ദികളെയും എട്ടു മൃതദേഹങ്ങളുമാണ് ജനുവരി മുതൽ ഹമാസ് വിട്ടുനൽകിയത്.