തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്റെ ആവശ്യങ്ങൾ കേട്ടാൽ ഏതൊരാളും ചിന്തിക്കും കുറ്റബോധം എന്നത് ഇയാൾക്ക് ഇല്ലേയെന്ന്. ഭക്ഷണകാര്യങ്ങളിൽ തുടങ്ങി ശുചിമുറി ഉപയോഗിക്കുന്നതിന് വരെ പ്രത്യേക ഡിമാന്റുകളുണ്ട് അഫാന്. തനിക്ക് ഇന്ത്യൻ മോഡൽ ക്ലോസെറ്റ് ഉപയോഗിച്ച് ശീലം ഇല്ലെന്നും, യൂറോപ്പ്യൻ മോഡൽ ശുചിമുറി ഉപയോഗിച്ച് മാത്രമേ ശീലമുള്ളൂ എന്നും പ്രതി അഫാൻ ഡോക്ടറിനോട് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം തെളിവെടുപ്പിനായി കൊണ്ടുപോകാൻ നേരമാണ് അഫാൻ കട്ടൻ വേണമെന്ന ആവശ്യം ഉന്നയിച്ചത്. താൻ സ്ഥിരമായി നാലുമണിക്ക് കട്ടൻ കുടിക്കാറുണ്ടെന്നും ഇല്ലെങ്കിൽ തലവേദന എടുക്കുമെന്നുമാണ് പ്രതി പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇതോടെ ഒരു പോലീസുകാരൻ പ്രതിക്ക് കട്ടൻ വാങ്ങിക്കൊടുത്തു. കസ്റ്റഡിയിൽ വാങ്ങിയശേഷം പാങ്ങോട് പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിക്ക് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഊണ് വാങ്ങി നൽകിയിരുന്നു. എന്നാൽ ഊണിന് ഒപ്പം മീൻ കറിയില്ലേ സാറേ എന്ന് അഫാൻ പോലീസ് ഉദ്യോഗസ്ഥരോട് തിരക്കി. രാത്രി പൊറോട്ടയും മുട്ടക്കറിയും ആണ് അഫാൻ കഴിച്ചത്. അതേസമയം ഭക്ഷണം കഴിക്കാത്തതല്ല തലചുറ്റലിന് കാരണമെന്നു പോലീസുകാർ പറഞ്ഞു.
അതേസമയം, അഫാന്‍ കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ വീണിരുന്നു. കൊല നടത്തിയ ഇടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെയാണ് സംഭവം. പാങ്ങോട് പൊലീസ് സ്റ്റേഷനിൽ രാവിലെയാണ് സംഭവം. തുടര്‍ന്ന് അഫാനെ കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും പിന്നീട് തിരിച്ചെത്തിച്ചു. അഫാൻ സ്വയം പരിക്കേൽപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതി ആത്മഹത്യാ പ്രവണത കാണിക്കുന്നുവെന്നും പൊലീസ് പറയുന്നു. മൂന്ന് ദിവസത്തേക്കാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. സ്റ്റേഷനിലെത്തി മൊഴിയെടുത്തപ്പോഴും അഫാന്‍ ആദ്യം നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് താന്‍ കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പൊലീസിനോടും പറഞ്ഞത്.