ആലപ്പുഴ: ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസിനെതിരെ തുറന്നടിച്ച് മുൻമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി. സുധാകരൻ. പഴയ കോൺഗ്രസുകാരനായ തോമസിന് മാസം പത്തുമുപ്പത് ലക്ഷം രൂപയാണ് കിട്ടുന്നതെന്നും ഇതൊക്കെ കൊണ്ടുപോയി പുഴുങ്ങിത്തിന്നുമോ എന്നും അദ്ദേഹം ആലപ്പുഴയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ ചോദിച്ചു. അയാൾ ഫ്ലൈറ്റിൽ പോയി വരുന്നതിന് ചെലവുണ്ടാകും. മാസം 10 തവണ ഡൽഹിയിൽ പോയി വരുന്നതിന് എത്ര ചെലവ് വരും. അതോ ദിവസവും പോയി വരുന്നുണ്ടോ -സുധാരകരൻ ചോദിച്ചു.
‘ഡൽഹിയിലിരിക്കുന്ന കെവി തോമസിന് 12 ലക്ഷം രൂപ യാത്രാ ചെലവ്. രണ്ടര, മൂന്നര ലക്ഷം ശമ്പളം മാസം. അയാൾക്ക് കോളേജ് പ്രൊഫസറുടെ പെൻഷൻ, എംഎൽഎയുടെ പെൻഷൻ, എംപിയുടെ പെൻഷൻ. പിന്നെ ഈ ശമ്പളവും. ഒരു മാസം എത്രലക്ഷം രൂപ കിട്ടും. ഇതൊക്കെ പുഴുങ്ങിത്തിന്നുമോ? എന്തിനാ ഇത്രയും പൈസ. പത്തുമുപ്പത് ലക്ഷം രൂപയല്ലേ കിട്ടുന്നത്. ഒരുമാസം കൈയിൽ. അയാളാണെങ്കിൽ പഴയ കോൺഗ്രസുകാരൻ, ഡിസിസി പ്രസിഡന്റ്, ഞങ്ങൾക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിച്ചയാൾ. അതുപോട്ടെ, നമ്മുടെ ഭാഗത്തേക്ക് വന്നു. നമ്മൾ അദ്ദേഹത്തെ പരിഗണിച്ചു. എനിക്ക് 35,000 രൂപ പെൻഷൻ മാത്രമാണുള്ളത്. ഇതിൽനിന്നാണ് ഞാൻ 9000 രൂപ പാർട്ടിക്ക് ലെവി കൊടുക്കുന്നത്. അത് ഞാൻ കൊടുക്കും. അതെന്റെ പാർട്ടി പ്രവർത്തനമാണ്’ – ജി സുധാകരൻ പറഞ്ഞു.
സി.പി.എമ്മിൽ ചില നേതാക്കൾ പ്രായം മറച്ചുവെച്ച് പ്രവർത്തിക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു. മാസങ്ങളുടെ വ്യത്യാസത്തിൽ പദവികളിൽ തുടരുന്നവരുണ്ട്. രണ്ടോ മൂന്നോ മാസം വ്യത്യാസമുള്ളവർ മൂന്ന് വർഷത്തോളം വീണ്ടും പദവിയിൽ തുടരാനാവും. എപ്പോൾ 75 വയസ് കഴിയുന്നോ അപ്പോൾ പദവികളിൽ നിന്ന് ഒഴിയണമെന്നും സുധാകരൻ പറഞ്ഞു.