കണ്ണൂർ തളിപ്പറമ്പിൽ 12 വയസ്സുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ അറസ്റ്റിലായ 23 കാരിയായ സ്നേഹ മെർലിൻ സ്ഥിരം ക്രിമിനിലെന്ന് സൂചന. സ്നേഹ ഈ 12 വയസ്സുകാരിയെ കൂടാതെ 14 വയസ്സുള്ള ഒരു ആൺകുട്ടിയെയും പീഡിപ്പിച്ചിരുന്നതായി വിവരമുണ്ട്. കഴിഞ്ഞ മാസം നടന്ന പീഡനത്തിലാണ് സ്നേഹയ്ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ ബാഗിൽ നിന്ന് ലഭിച്ച ഫോണിൽ സംശയാസ്പദമായ വിവരങ്ങൾ കണ്ടെത്തിയ അധ്യാപകർ രക്ഷിതാക്കളെ വിവരമറിയിക്കുകയും തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ കൗൺസിലിങ് നടത്തുകയുമായിരുന്നു. ഈ കൗൺസിലിങ്ങിലാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. പീഡനദൃശ്യങ്ങൾ സ്നേഹ ഫോണിൽ പകർത്തിയിരുന്നെന്നും ഈ വീഡിയോ കാട്ടി ആൺകുട്ടിയെ ഭീഷണിപ്പെടുത്തി പരാതിപ്പെടാതിരിക്കാൻ നിർബന്ധിച്ചിരുന്നെന്നും പോലീസ് പറയുന്നു.
തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളീധരനെ ആക്രമിച്ച കേസിലും സ്നേഹ മെർലിൻ പ്രതിയായിരുന്നു. 2024 ഫെബ്രുവരി മൂന്നിന് സാമ്പത്തിക തർക്കത്തെ തുടർന്നുള്ള മധ്യസ്ഥതയ്ക്കിടെയാണ് കോമത്ത് മുരളീധരനെ ഹെൽമെറ്റ് കൊണ്ട് അടിച്ചത്. കൂടെയുണ്ടായിരുന്ന പുളിമ്പറമ്പ് സ്വദേശി എം. രഞ്ജിത്താണ് ഹെൽമെറ്റ് കൊണ്ട് അടിച്ചതെങ്കിലും ഈ കേസിലെ മറ്റൊരു പ്രതിയായിരുന്നു സ്നേഹ മെർലിൻ.