ന്യൂഡൽഹി: ട്രംപിന്റെ തീരുവയുദ്ധം ഇന്ത്യയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് ടെക്സ്റ്റെൽസ്, ഇലക്ട്രോണിക്സ് മേഖലകളെയെന്ന് വിദഗ്ധർ. കൂടാതെ എഞ്ചിനിയറിംഗ് സാധനങ്ങൾ , രത്നങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുടെ കയറ്റുമതിയെയും പ്രതിസന്ധിയിലാക്കും.
26 ശതമാനം തീരുവ ചുമത്തപ്പെട്ടതോടെ ഈ മേഖലകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യണമെങ്കില്‍ ചെലവേറും. ഇത് ഇവയുടെ കയറ്റുമതി കുറയുന്നതിലേക്ക് നയിക്കും. 2021 മുതൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യു എസ്. ഇന്ത്യയുടെ ആക ചരക്ക് കയറ്റുമതിയുടെ 18 ശതമാനവും ഇറക്കുമതിയില്‍ 6.22 ശതമാനവും യുഎസുമായാണ്. 14 ബില്യണ്‍ ഡോളറിന്‍റെ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളും ഒൻപത് ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള രത്നങ്ങളും ആഭരണങ്ങളും യുഎസ് താരിഫ് ബാധിക്കുന്ന പ്രധാന മേഖലകളില്‍ ഉള്‍പ്പെടുന്നു.
ഓട്ടോ പാര്‍ട്സുകള്‍ക്കും അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്കും ട്രംപ് നേരത്തെ പ്രഖ്യാപിച്ച 25 ശതമാനം താരിഫ് അവയ്ക്ക് ബാധകമാകും. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിന്നുള്ള ഏകദേശം ഒൻപത് ബില്യണ്‍ ഡോളറിന്‍റെ കയറ്റുമതി ഉള്‍പ്പെടുന്ന ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളെയും ഊര്‍ജ്ജ ഉല്‍പ്പന്നങ്ങളെയും ഏറ്റവും പുതിയ താരിഫുകള്‍ പ്രകാരം ഒഴിവാക്കിയിട്ടുണ്ട്.