വാഷിങ്ടണ്‍: ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ താരിഫുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ ഡോളറിന്റെയും ഇക്വിറ്റി മാർക്കറ്റുകളുടെയും മൂല്യം ഇടിഞ്ഞു. യൂറോയുമായുള്ള വിനിമയത്തിൽ ഡോളറിന്റെ മൂല്യം 2.6 ശതമാനം വരെ ഇടിഞ്ഞതായാണ് റിപ്പോർട്ട്. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് ഉണ്ടായതെന്നാണ് വിലയിരുത്തൽ. ടോക്കിയോയിലെ നിക്കി ഓഹരി സൂചികയ്ക്ക് നാല് ശതമാനത്തിലധികം തകർച്ചയുണ്ടായി. ഓട്ടോമൊബൈൽസ്, ആഡംബര, ബാങ്കിംഗ് മേഖലകളിലുൾപ്പെടെ വലിയ തിരിച്ചടിയാണ് നേരിട്ടത്.
യൂറോപ്പിൽ പാരീസ് ഓഹരി വിപണിയ്ക്കും നഷ്ടമുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എണ്ണവില ഏകദേശം 4.5 ശതമാനം ഇടിഞ്ഞു. അതേസമയം സ്വർണ്ണ വില ഔൺസിന് 3,167.84 ഡോളറിലെത്തി നിൽക്കുകയാണ്. ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് പുതിയ 10% അടിസ്ഥാന തീരുവയും ഡസൻ കണക്കിന് രാജ്യങ്ങൾക്ക് മേൽ അധിക തീരുവയും ഏർപ്പെടുത്തിയ ട്രംപിന്റെ ചുങ്ക പകയ്ക്ക് പിന്നാലെയാണ് ആഗോള ഓഹരി വിപണി, എണ്ണ, ഡോളർ തുടങ്ങിയവയ്ക്ക് കനത്ത ഇടിവ് രേഖപ്പെടുത്തിയത്. പുതുയ താരിഫ് നടപടികൾ പണപ്പെരുപ്പം വർദ്ധിപ്പിക്കുമെന്നും ഇത് ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമോ എന്നും ലോകരാജ്യങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.
സഖ്യരാജ്യങ്ങളെയും എതിരാളികളെയും ഒരുപോലെ വെല്ലുവിളിച്ചാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികാരച്ചുങ്കം പ്രഖ്യാപിച്ചത്. വൈറ്റ്ഹൗസിലെ റോസ്‌ഗാർഡനിൽ സംഘടിപ്പിച്ച “മേക്ക് അമേരിക്ക എഗെയ്ൻ വെൽത്തി’ പരിപാടിയിലാണ് അമേരിക്കയുടെ “വിമോചനദിനം’ എന്നു വിശേഷിപ്പിച്ച് ട്രംപ് ചുങ്കപ്പട്ടിക പ്രഖ്യാപിച്ചത്. ഇതോടെ ലോകരാജ്യങ്ങളിലെല്ലാം വ്യാപരയുദ്ധ ഭീതി പടർന്നിരിക്കുകയാണ്.
ഇന്ത്യയ്ക്ക് ‘ഡിസ്‌കൗണ്ട്’ കഴിച്ച് 26 ശതമാനം ചുങ്കം ഏർപ്പെടുത്തുന്നതായി ട്രംപ് പ്രഖ്യാപിച്ചു. ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾക്ക് 10 ശതമാനവും യൂറോപ്യൻ യൂണിയൻ ഉൽപ്പന്നങ്ങൾക്ക് 20 ശതമാനവുമാണ് തീരുവ ഏർപ്പെടുത്തിയത്. ചൈന 34 ശതമാനം, ജപ്പാൻ 24 ശതമാനം. വിദേശനിർമിത വാഹനങ്ങൾക്ക് 25 ശതമാനം തീരുവ ഇന്നലെ അർധരാത്രി മുതൽ നിലവിൽവന്നു.