എരുമേലി : നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനു സംസ്ഥാന സർക്കാരിന്റെ ഭരണാനുമതിയായി. ഇതോടെ റവന്യു വകുപ്പ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള നടപടികളിലേക്കു കടക്കും. റവന്യു നിയമത്തിലെ ഭൂമി ഏറ്റെടുക്കാനുള്ള 8(2) ചട്ടപ്രകാരമാണ് അനുമതി.
ഏതാനും ദിവസത്തിനുള്ളിൽ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള 11 (1) വിജ്ഞാപനം ഇറക്കാനാണു റവന്യു വകുപ്പിന്റെ നീക്കം. മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി 1039.876 (2570 ഏക്കർ) സ്ഥലമാണ് വിമാനത്താവള നിർമാണത്തിനായി ഏറ്റെടുക്കുന്നത്. ഇതിൽ ചെറുവള്ളി എസ്റ്റേറ്റിലെ 916.27 ഹെക്ടറും 121.876 ഹെക്ടർ സ്വകാര്യ ഭൂമിയുമാണ് ഏറ്റെടുക്കേണ്ടത്.
പദ്ധതി പ്രദേശത്ത് നടത്തിയ സാമൂഹിക ആഘാതപഠനം പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കി കേന്ദ്ര സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ ചട്ടപ്രകാരമുളള നടപടികൾക്ക് ശുപാർശ നൽകിയിരുന്നു. വിദഗ്ധ സമിതി ഇതിന് അംഗീകാരം നൽകിയതോടെയാണു ഭരണാനുമതി ആയത്. ആഭ്യന്തരം, റവന്യു, വനം, ധനകാര്യം, സാമൂഹികക്ഷേമം തുടങ്ങിയ വകുപ്പുകൾ ശുപാർശകളിൽ പരിശോധന പൂർത്തിയാക്കിയിരുന്നു. ഇനിയും റവന്യു സംഘം ഇനി ഭൂമി ഉടമകളെ കണ്ട് ഏറ്റെടുക്കൽ വിവരം അറിയിച്ച് വിശദ ഭൂമി സ്കെച്ച് തയാറാക്കി നൽകും.