പഴങ്കഞ്ഞി
മലയാളിയുടെ ഓർമകളിൽ കഞ്ഞിയും കഥകളും കൂട്ടുചേർന്നു നിൽക്കുന്ന അനുഭവമാണ്. മഴക്കാലത്ത് വീട്ടുമുറ്റത്ത് കളിച്ചു തണുത്ത കുട്ടികള്‍ക്ക്, അമ്മൂമ്മയുടെ കൈയിൽ നിന്നുള്ള ചൂടുള്ള പഴങ്കഞ്ഞി – അതിനൊരു ഇരിപ്പുണ്ടായിരുന്നു. തലേന്നത്തെ ചോറും കറികളും ചേർത്ത് ഒരുക്കുന്ന പഴങ്കഞ്ഞി, വിശപ്പടക്കുന്ന, ഊർജമേകുന്ന സ്നേഹക്കൂട്ടായിരുന്നു അന്ന്. പേരിൽ പഴമയുണ്ടെങ്കിലും, രുചിയിൽ പുതുമ നിലനിർത്തുന്ന ഈ വിഭവം, തിരുവനന്തപുരം നഗരത്തിന്റെ രുചിഭൂപടത്തിൽ ഇന്നും നിലനിൽക്കുന്നത് പലരുടെയും കുട്ടിക്കാല ഓർമ്മകളായി കൂടിയാണ്.
കാലം മാറി, ഭക്ഷണരീതികൾ മാറി. വൈവിധ്യമാർന്ന പലഹാരങ്ങളുടെ അമിതമായ ഭക്ഷണ സംസ്കാരത്തിൽ, പഴയകാല രുചികൾ പതിയെ മറവിയിൽ നഷ്ടമാകുന്നതു സ്വാഭാവികമാണ്. പക്ഷേ, പഴങ്കഞ്ഞി പിടിച്ചുനിന്നു. മുത്തശ്ശിമാരുടെ കഥകളിൽ നിന്ന് ഇറങ്ങിവന്ന പഴങ്കഞ്ഞി, ഇന്ന് ഹോട്ടലുകളിൽ പ്രത്യേക വിഭവമാണ്. കില്ലിപ്പാലത്തെ സൂപ്പർ ഹിറ്റ് കടയിൽ നിന്ന്, ടെക്കികളെ ലക്ഷ്യമിട്ട് ഫാസ്റ്റ് ഫുഡ് ശൈലിയിൽ കഴക്കൂട്ടത്തെ കടകൾ വരെ – തിരുവനന്തപുരം നഗരത്തിന്റെ ഇടുങ്ങിയ വീഥികളിൽ പഴങ്കഞ്ഞിയുടെ നറുമണം പരക്കുന്നു.
ജനസംഖ്യയുടെ വലിയൊരു ഭാഗത്തിന് ഭക്ഷണം പോലും ആഡംബരമായിരുന്ന ഒരു കാലത്ത് മിക്കവാറും വീടുകളിലും സ്ഥിരമായി വിളമ്പിയിരുന്ന ഒന്നായിരുന്നു പഴങ്കഞ്ഞി. ഇന്നാണെങ്കിലോ പഴങ്കഞ്ഞി വീടുകളിൽ അത്ര സജീവമൊന്നുമല്ല. എന്നാൽ ഈ രുചി അറിഞ്ഞവർ അത്ര പെട്ടെന്നൊന്നും പഴങ്കഞ്ഞി ഉപേക്ഷിക്കുകയും ഇല്ല. അതിനാൽ തന്നെ ചെറിയ ചെറിയ കടകളിൽ പഴങ്കഞ്ഞി സജീവമായി തുടങ്ങി.ഒരു കണക്കിന് പറഞ്ഞാൽ വീട്ടിൽ നിന്ന് പുറത്തായ പഴങ്കഞ്ഞി ഇപ്പോൾ പത്രാസ് കൂടി ഹോട്ടലുകളിലെ മെനുവിൽ പോലും ഉൾപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്തെ പഴങ്കഞ്ഞി കടകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ വൈറലായി മാറിയിരുന്നു.
വെറും പഴങ്കഞ്ഞി മാത്രമല്ല, അതിനൊപ്പം രുചികളുടെ ഒരു യാത്രയാണ്. മീൻ പൊരിച്ചത്, ചമ്മന്തി, തൈര്, കപ്പ, ചക്ക എന്നിവയുടെ കൂട്ട്. ഈ പഴമയയുടെ ലളിതമായ വിഭവം ഇപ്പോൾ വൈവിധ്യ രുചികളാൽ സമ്പന്നമാണ്. പഴയകാലത്തിന്റെ രുചി ഓർമിപ്പിക്കുന്ന പഴങ്കഞ്ഞി, ഇന്ന് തിരക്കേറിയ ജീവിതത്തിനിടയിലെ ഒരു ഇടവേളയായി മാറിയിരിക്കുന്നു. ഒരു കിണ്ണം പഴങ്കഞ്ഞി കുടിക്കുമ്പോൾ, നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് നനുത്ത ചോറും, ചൂട് കറിയിൽ മുക്കിയെടുത്ത മീനും, ചക്കയുടെയും കപ്പയുടെയും മധുരവും പുളിയും മാത്രമല്ല, നിറഞ്ഞ ഓർമ്മകൾ കൂടിയാണ്.