വാഷിംഗ്ടൺ: ശശി തരൂരിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം വ്യാഴാഴ്ച യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിനെ കണ്ടു. പാകിസ്താനിൽനിന്നുള്ള ഭീകരതയുടെ കാര്യത്തിലെ ഇന്ത്യയുടെ നിലപാട് അദ്ദേഹത്തോട് വ്യക്തമാക്കിയതായി തരൂർ പറഞ്ഞു. തുല്യനിലയിലുള്ള രണ്ടുരാജ്യങ്ങൾക്കിടയിൽവേണം മാധ്യസ്ഥ്യം വഹിക്കാൻ അല്ലാതെ, ഭീകരരും അവരുടെ ഇരകളും തമ്മിലല്ല എന്ന ഇന്ത്യയുടെ വാദം വാൻസിനു പൂർണമായി മനസ്സിലായെന്ന് തരൂർ പറഞ്ഞു. ഇന്ത്യക്കും പാകിസ്താനുമടിയിൽ മാധ്യസ്ഥ്യം വഹിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു.
വാൻസുമായുള്ള കൂടിക്കാഴ്ചയോടെ വിവിധരാജ്യങ്ങളിൽ രണ്ടാഴ്ചയായി ഇന്ത്യൻസംഘം നടത്തിവന്ന നയതന്ത്രസന്ദർശനം പൂർത്തിയായി. അതിനിടെ, മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയുടെ നേതൃത്വത്തിൽ പാകിസ്താൻ നയതന്ത്രസംഘത്തിന്റെ സന്ദർശനം തുടരുകയാണ്. പാക്സംഘവുമായി കൂടിക്കാഴ്ച നടത്തിയവരാരും അവർക്ക് അനുകൂലമായി ഒന്നും പറയുന്നതു കണ്ടില്ലെന്നും തരൂർ പറഞ്ഞു