ലണ്ടൻ: ലോക സമ്പദ്‍വ്യവസ്ഥയെ പ്രതിസന്ധിയിലാക്കി തുടരുന്ന തീരുവയുദ്ധം പരിഹരിക്കാൻ ലണ്ടനിൽ നടന്ന ചർച്ച വിജയമെന്ന് യു.എസും ചൈനയും. വ്യാപാര ചർച്ചകൾ പുനരാരംഭിക്കാനുള്ള ചട്ടക്കൂട് ധാരണയായെന്ന് ഇരുരാജ്യങ്ങളുടെയും മുതിർന്ന നേതാക്കൾ പറഞ്ഞു.
ചൊവ്വാഴ്ച ആരംഭിച്ച ചർച്ചയാണ് രണ്ടുദിവസത്തെ സുദീർഘ സംഭാഷണങ്ങൾക്കൊടുവിൽ ധാരണയായത്. യു.എസിനാവശ്യമായ അപൂർവ ലോഹങ്ങൾ ചൈനയും സെമികണ്ടക്റ്റർ ഡിസൈൻ സോഫ്റ്റ്വെയറും വിമാനങ്ങളുമടക്കം യു.എസും കയറ്റുമതി തുടരുന്നതടക്കം വിഷയങ്ങളാണ് ചർച്ചയായത്.
ചൈനീസ് വിദ്യാർഥികൾക്ക് യു.എസിൽ ഉന്നത പഠനവും ഇതിന്റെ ഭാഗമായി അനുവദിക്കും. കൂടുതൽ വിശദാംശങ്ങൾ ഇരുവിഭാഗവും പുറത്തുവിട്ടിട്ടില്ല.
‘‘ചൈനയും യുഎസുമായുള്ള കരാറിനു രൂപമായി. തന്റെയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെയും അന്തിമാനുമതി മാത്രമേ ഇനി ആവശ്യമുള്ളൂ. ഫുള്‍ മാഗ്നറ്റുകളും ആവശ്യമായ മുഴുവന്‍ അപൂർവ ധാതുക്കളും ചൈന വിതരണം ചെയ്യും. ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് യുഎസിലെ കോളജുകളിലും സര്‍വകലാശാലകളിലും പഠിക്കാനുള്ള അവസരം ഉൾപ്പെടെയുള്ളവ നൽകും’’ – ട്രംപ് സമൂഹ മാധ്യമ കുറിപ്പിൽ പറയുന്നു.
വാണിജ്യ മന്ത്രി വാങ് വെന്റാവോയുടെ നേതൃത്വത്തിൽ ചൈനീസ് സംഘവും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റിന്റെ നേതൃത്വത്തിൽ യു.എസ് സംഘവും പങ്കെടുത്തു.