ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ ചില നിലപാടുകളെ വിമര്‍ശിച്ച് സുപ്രീംകോടതി അഭിഭാഷകയും അഡ്വ. രശ്മിത രാമചന്ദ്രന് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം.
ഇന്ത്യയുടെ ഭരണ ഘടന സങ്കല്പങ്ങള് മറികടന്ന് ബിപിന്‍ റാവത്ത് പ്രവര്‍ത്തിച്ചു എന്നാണ് അവരുടെ കുറിപ്പിലെ മുഖ്യ ആരോപണം. കുറിപ്പ് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. പൗരത്വ പ്രക്ഷോഭ സമര കാലത്ത് ഡല്‍ഹിയിലും കേരളത്തിലും അടക്കം സമരവേദികളില്‍ സജീവ സാന്നിധ്യമായിരുന്നു അഡ്വ. രശ്മിത.
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ;
ഇന്ത്യയുടെ സേനകളുടെ പരമോന്നത കമാന്‍ഡര്‍ ഇന്ത്യയുടെ രാഷ്ട്രപതി മാത്രമാണെന്ന ഭരണഘടനാ സങ്കല്‍പ്പം മറികടന്നാണ് റാവത്തിനെ മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി നിയമിച്ചത്. ഈ വേളയില്‍ ഇതുംകൂടി ഓര്‍ക്കുന്നത് നല്ലതാണ്.
- രണ്ട് വര്‍ഷം മുമ്പ് റാവത്ത് സൈനിക മേഖലയിലെ സുസ്ഥിര പരിശ്രമത്തിന് മേജര്‍ ലീതുല്‍ ഗൊഗോയിക്ക് സൈനിക മേധാവിയുടെ കമന്‍ഡേഷന്‍ കാര്‍ഡ് സമ്മാനിച്ചിരുന്നു. കലാപ മേഖലകളിലെ സ്ഥൈര്യം മുന്‍ നിര്‍ത്തിയാണ് അത് നല്‍കിയത്. 2017ല്‍ ഒരു കാശ്മീരി പൗരനെ തന്റെ ജീപ്പിന്റെ മുന്‍വശത്ത് കെട്ടിയിട്ടതിനെത്തുടര്‍ന്ന് ഗൊഗോയ് ഒരു വിവാദത്തില്‍ കുടുങ്ങിയിരുന്നു.
- വികലാംഗ പെന്‍ഷനുമായി ബന്ധപ്പെട്ട റാവത്തിന്റെ നിലപാടും ഒരു തര്‍ക്കം സൃഷ്ടിച്ചിരുന്നു. ‘വികലാംഗര്‍’ എന്ന് വ്യാജമായി വിളിക്കുകയും വികലാംഗ പെന്‍ഷനിലൂടെ തങ്ങളുടെ വൈകല്യം അധിക പണം സമ്പാദിക്കാനുള്ള മാര്‍ഗമാക്കുകയും ചെയ്യുന്ന സൈനികര്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
- കോംപാറ്റ് റോളുകളില്‍ വനിതാ സൈനികരെ നിയമിച്ചാല്‍ യുദ്ധ വേഷങ്ങളിലുള്ള അവര്‍ വസ്ത്രം മാറുന്നതിനിടയില്‍ പുരുഷന്മാര് തുറിച്ചുനോക്കുന്നതിനെക്കുറിച്ച് പരാതിപ്പെടാന്‍ ഇടയുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു.
- കല്ലെറിയുന്നവര്‍ക്കെതിരെ ശക്തമായി ആയുധങ്ങള്‍ പ്രയോഗിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അങ്ങനെ സൈന്യത്തിന് തിരിച്ചടിക്കാന്‍ കഴിയും.
- പൗരത്വ പ്രക്ഷോഭക്കാര്‍ക്കെതിരെ അദ്ദേഹം ശക്തമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. അതിനാല്‍ തന്നെ മരണം ഒരു വ്യക്തിയെ വിശുദ്ധനാക്കുന്നില്ല!
പോസ്റ്റിനെതിരെ സൈബര്‍ ആക്രമണവും നടക്കുന്നുണ്ട്. ഒരാള്‍ മരിച്ചു കഴിയുമ്പോള്‍ അത് വരെ അയാളെക്കുറിച്ച് പറഞ്ഞതെല്ലാം മാറ്റിപ്പറയുന്നത് ഹിപ്പോക്രസി ആണ്. ഉറച്ച ബോധ്യം ഉള്ള കാര്യം മാറ്റി പറയേണ്ട കാര്യം ഇല്ല. ഏതെങ്കിലും ക്രിമിനല്‍ കേസില്‍ പ്രതിയാണെങ്കില്‍ കേസ് ഇല്ലാതാകും. അപ്പോഴും നിരപരാധി ആണെന്ന് തെളിയിക്കണമെങ്കില്‍ തല്പരകക്ഷികള് കേസ് വേറെ നടത്തണം. ഇപ്പോഴും രാഷ്ട്രപിതാവിനെയും ഇന്ദിരഗാന്ധിയെയും രക്തസാക്ഷിത്വം കൊണ്ടും വെറുതെ വിടാത്തവര്‍, കൊന്നവര്‍ക്ക് വിഗ്രഹം പണിയുന്നവര്‍, മാലയിടുന്നവര്‍, ഇവിടെ പൊങ്കാല ഇടുന്നത് കാണാന്‍ നല്ല രസം. (ഗാന്ധിജി, ഇന്ദിര, രാജീവ് തുടങ്ങിയവര്‍ക്കെതിരെയും എനിക്ക് വിമര്‍ശനം ഉണ്ട് എന്നത് വേറെ കാര്യം )
വ്യക്തികളുടെ ക്രൈം കേസുകള്‍ മയമലേ ചെയ്യപ്പെടാം. ഒരു സ്ഥാനത്തിരുന്നു ചെയ്ത തെറ്റുകള്‍ മയമലേ ചെയ്യപ്പെടില്ല, മരണം കൊണ്ടും -ഒരാള്‍ കുറിക്കുന്നു.
പുറത്തുള്ള ശത്രുവിനേക്കാള്‍ അപകടകാരി അകത്തുള്ളവര്‍ തന്നെയാണെന്നും ഈ പോസ്റ്റിലൂടെ അവരെ തിരിച്ചറിയാനായെന്നും ഉള്ള ഒരാളുടെ കമന്റിന് മറുപടിയായി അതെ, നമുക്ക് അത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാം. ആദ്യം രാഷ്ട്രപതിയെ കൊലപ്പെടുത്തിയ അകത്തെ ശത്രുക്കള്‍ക്കെതിരെ നടപടി എടുത്തു കൊണ്ട് തുടങ്ങാം എന്നും രശ്മിത മറുപടി നല്‍കിയിട്ടുണ്ട്. രശ്മിത രാമചന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിനെതിരെ സംഘ് പരിവാര്‍ അനുകൂലി ശ്രീജിത്ത് രാമചന്ദ്രന് അടക്കമുള്ളവരും രംഗത്തെത്തിയിട്ടുണ്ട്.