അബൂദബി: കോവിഡ് നിയന്ത്രണങ്ങള്‍ സൗദി അറേബ്യ ഒഴിവാക്കിയതോടെ യുഎഇയില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍വര്‍ധന. നിലവിലെ ഉംറ സീസന്‍ അവസാനിക്കുന്നതിനാല്‍ അതിനു മുന്‍പ് തന്നെ തീര്‍ഥാടനം നടത്താനുള്ള തിരക്കാണ് അനുഭവപ്പെടുന്നത്.
റമദാന്‍ കഴിഞ്ഞാല്‍ പിന്നീട് ഹജ്ജിന് ശേഷമാണ് ഉംറ സീസന്‍ ആരംഭിക്കുക. കോവിഡിനെ തുടര്‍ന്ന് ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കുശേഷം പരിമിതമായ തോതില്‍ മാസങ്ങള്‍ക്കു മുന്‍പ് ഉംറ തീര്‍ഥാടനം തുടങ്ങിയെങ്കിലും കടുത്ത നിബന്ധനകള്‍ ഉള്ളതിനാല്‍ വിശ്വാസികള്‍ക്ക് തടസമായി.
സിനോഫാം വാക്സീന്‍ സഊദി അംഗീകരിച്ചതും തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി. കര, വ്യോമ മാര്‍ഗമാണ് യുഎഇയില്‍നിന്ന് ഉംറ തീര്‍ഥാടനത്തിന് പലരും തെരഞ്ഞെടുത്തിരിക്കുന്നത്.
പ്രവാസികളില്‍ കൂടുതല്‍ പേരും പോകുന്നത് ബസ് മാര്‍ഗമാണ്. ബസില്‍ 10 ദിവസത്തെ പാകേജിന് ഭക്ഷണം ഒഴികെ 1650 ദിര്‍ഹം. വിമാനത്തില്‍ പോകാന്‍ അഞ്ചു ദിവസത്തെ പാകേജിന് 3700 ദിര്‍ഹമാണ് കുറഞ്ഞ നിരക്ക്. പക്ഷനക്ഷത്ര ഹോടല്‍ താമസം വേണ്ടവര്‍ 4700 ദിര്‍ഹം നല്‍കണം.
ബസില്‍ പോകുന്നവര്‍ മദീനയില്‍ മൂന്നു ദിവസവും മക്കയില്‍ അഞ്ചു ദിവസവും തങ്ങി ഉംറ നിര്‍വഹിച്ച് മടങ്ങിയെത്തും. വിമാനത്തില്‍ പോകുന്നവര്‍ രണ്ടു ദിവസം മദീനയിലും മൂന്നു ദിവസം മക്കയിലും തങ്ങി തീര്‍ഥാടനശേഷം തിരിച്ചെത്തും.
വാക്സിന്‍ എടുത്ത അഞ്ചു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് തീര്‍ഥാടനത്തിന് അനുമതിയുണ്ടെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചെങ്കിലും സിസ്റ്റത്തില്‍ അപ്ഡേറ്റ് ചെയ്യാത്തതിനാല്‍ കുട്ടികളുമൊന്നിച്ച് ഉംറ നിര്‍വഹണത്തിന് തടസമുണ്ടെന്നു ഏജന്‍സികള്‍ സൂചിപ്പിച്ചു. നിലവില്‍ 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കാണ് അനുമതി ലഭിക്കുന്നത്.
പാസ്പോര്‍ടിന് ആറു മാസത്തെയും യുഎഇ താമസ വിസയ്ക്ക് മൂന്നു മാസത്തെയും കാലാവധി ഉണ്ടായിരിക്കണം. വാക്സിന്‍ സര്‍ടിഫികറ്റ്, ഫോടോ എന്നിവയും വേണം.