ന്യൂ ഡൽഹി; പാക്കിസ്ഥാനില്‍ വീണത് ഇന്ത്യന്‍ മിസൈല്‍ തന്നെയെന്ന് സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രാലയം. അബദ്ധത്തില്‍ മിസൈല്‍ വിക്ഷേപിക്കപ്പെടുകയായിരുന്നുവെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം. മാര്‍ച്ച് ഒമ്പതാം തീയതി അറ്റകുറ്റപണികള്‍ക്കിടെയുണ്ടായ സാങ്കേതിക തകരാറാണ് മിസൈല്‍ വിക്ഷേപണത്തിന് കാരണമെന്ന് കുറിപ്പില്‍ പറയുന്നു. വിഷയം വളരെ ഗൗരവത്തോടെ കാണുന്നുവെന്നും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ മറുപടി.
കഴിഞ്ഞ ദിവസം രാത്രിയാണ് പാകിസ്ഥാന്റെ ഇന്റര്‍ സര്‍വ്വീസസ് റിലേഷന്‍സിന്റെ മേജര്‍ ജനറല്‍ ബാബര്‍ ഇഫ്തിക്കാര്‍ ഇന്ത്യന്‍ സൂപ്പര്‍സോണിക് മിസൈല്‍ തങ്ങളുടെ മണ്ണില്‍ പതിച്ചതായി അവകാശപ്പെട്ടത്.
40,000 അടി ഉയരത്തില്‍ മിസൈല്‍ കുതിക്കുകയായിരുന്നെന്നും ഇന്ത്യന്‍, പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയിലെ യാത്രാവിമാനങ്ങളും ഭൂമിയിലെ സാധാരണക്കാരും അവരുടെ സ്വത്തുക്കളും അപകടത്തിലാക്കി മണ്ണില്‍ പതിച്ചുവെന്നുമാണ് പാകിസ്ഥാന്‍ ആരോപിച്ചത് .
സംഭവത്തില്‍ ഇന്ത്യന്‍ പ്രതിരോധന മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു. ആര്‍ക്കും അപകടമുണ്ടാവാത്തതില്‍ ആശ്വാസമുണ്ടെന്നും പ്രതിരോധവകുപ്പ് കൂട്ടിച്ചേര്‍ത്തു.