വാഷിംഗ്ടണ്‍: റഷ്യന്‍ അധിനിവേശം പതിനാറാം നാള്‍ പിന്നിട്ടപ്പോള്‍ യുദ്ധത്തിന്റെ കെടുതിയില്‍ ആശങ്ക രേഖപ്പെടുത്തി മെറ്റയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ ഷെറില്‍ സാന്‍ബെര്‍ഗ്.
വനിതാഭരണാധികളുടെ കീഴിലായിരുന്നുവെങ്കില്‍ റഷ്യ- യുക്രെയ്ൻ യുദ്ധം ഉണ്ടാകുമായിരുന്നില്ലെന്ന് ഷെറില്‍ അഭിപ്രായപ്പെട്ടു. ലോകത്തിലെ പകുതി രാജ്യങ്ങളും സ്ത്രീകളാല്‍ നയിക്കപ്പെട്ടിരുന്നെങ്കില്‍ ലോകം സുരക്ഷിതവും കൂടുതല്‍ സമ്ബന്നവുമാകുമായിരുന്നു എന്ന് ഷെറില്‍ കൂട്ടിച്ചേര്‍ത്തു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മെറ്റ സിഒഒയുടെ ഈ പരാമര്‍ശം.
സ്ത്രീകള്‍ തലപ്പത്തുള്ള രാജ്യങ്ങള്‍ ഒരിക്കല്‍പോലും യുദ്ധത്തിന് പോകില്ലെന്നാണ് തന്റെ വിശ്വാസമെന്ന് അവര്‍ പറഞ്ഞു. കൊറോണ മഹാമാരിയുടെ ആദ്യ നാളുകളില്‍ സ്ത്രീകള്‍ നയിച്ച പല രാജ്യങ്ങളും പുരുഷന്‍മാര്‍ ഭരിച്ച രാജ്യങ്ങളോക്കാള്‍ മികച്ച പ്രകടനം കാഴ്ച വെച്ചതായും ഷെറില്‍ ചൂണ്ടിക്കാട്ടി.
സ്വേച്ഛാധിപതികള്‍ക്ക് സമൂഹമാദ്ധ്യമങ്ങള്‍ തിരിച്ചടിയാണെന്നും അവര്‍ പറഞ്ഞു. റഷ്യന്‍ സമൂഹമാദ്ധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ആളുകളുടെ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തെ വഷളാക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. യുദ്ധത്തിന് പ്രേരിപ്പിക്കുന്നതില്‍ മെറ്റയ്‌ക്കും ഗൂഗിളിനും ഉത്തരവാദിത്വമുണ്ടെന്ന റഷ്യന്‍ പ്രസിഡന്റിന്റെ പരാമര്‍ശത്തിന് മറുപടിയായിട്ടായിരുന്നു ഷെറിലിന്റെ വിമര്‍ശനം.