മോസ്‌കോ: റഷ്യയിൽ മരുന്നുകള്‍ വാങ്ങാന്‍ ഫാര്‍മസികള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ എന്ന് റിപ്പോര്‍ട്ട്. അവശ്യമരുന്നുകള്‍ പലതിന്റെയും ലഭ്യതകുറഞ്ഞതോടെ 20 ശതമാനത്തോളം വില വര്‍ധിപ്പിച്ചതും റഷ്യക്കാര്‍ക്ക് ഇരുട്ടടിയായി.
പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങള്‍ നടപ്പിലായതോടെയാണ് പല അവശ്യമരുന്നുകളും റഷ്യയില്‍ ദുര്‍ലഭമാകാന്‍ തുടങ്ങിയത്. ഇത് മുന്നില്‍ കണ്ട് പലരും മരുന്നുകള്‍ വാങ്ങിക്കൂട്ടാന്‍ പായുകയാണെന്നാണ് റിപ്പോര്‍ട്ട്.
അന്താരാഷ്‌ട്ര ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികള്‍ റഷ്യയിലേക്കുള്ള മരുന്നുവിതരണം പൂര്‍ണമായി നിര്‍ത്തിവെച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും യുഎസിലെ മരുന്ന് നിര്‍മ്മാതാക്കളായ ലില്ലി പോലുള്ള ചില കമ്ബനികള്‍ മരുന്നുകളുടെ വിതരണം പരിമിതപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ക്യാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ മരുന്നുകള്‍ മാത്രമാണ് പരിമിതമായ തോതില്‍ വിതരണം തുടരുന്നത്. അതേസമയം അവശ്യമരുന്നുകള്‍ അല്ലാത്തവയുടെ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
സ്വിസ് ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ നൊവാര്‍ട്ടിസും ഫ്രഞ്ച് സ്ഥാപനമായ സനോഫിയും സമാനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. റഷ്യയില്‍ മരുന്നുകളുടെ പരസ്യം ചെയ്യുന്നതും നിര്‍ത്തലാക്കിയിട്ടുണ്ട്.