Tuesday, June 3, 2025

HomeNewsKerala48 മണിക്കൂറിനിടെ എ ഐ ക്യാമറ പിഴ ചുമത്തിയത് അഞ്ചര കോടി രൂപ

48 മണിക്കൂറിനിടെ എ ഐ ക്യാമറ പിഴ ചുമത്തിയത് അഞ്ചര കോടി രൂപ

spot_img
spot_img

തിരുവനന്തപുരം: സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ പ്രവർത്തനം തുടങ്ങിയപ്പോൾ ഇന്നലെ വൈകിട്ട് അഞ്ചുവരെയുള്ള കണക്ക് പ്രകാരം പിഴയായി ഉറപ്പാക്കിയത് 5.66 കോടി രൂപ.

തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ ഇന്നലെ വൈകിട്ട് അഞ്ചുവരെ കണ്ടെത്തിയത് 1,13,268 നിയമ ലംഘനങ്ങളാണ് . കൂടുതലും ഹെല്‍മെറ്റ്, സീറ്റ്ബെല്‍റ്റ് ധരിക്കാത്തത്. രണ്ട് കുറ്റത്തിനും 500 രൂപയാണ് പിഴ.

അതേസമയം, പിഴ ചുമത്തലിന്റെ രണ്ടാം ദിനം ആദ്യ ദിനത്തെ അപേക്ഷിച്ച്‌ ഗതാഗത നിയമ ലംഘനങ്ങള്‍ കുറഞ്ഞിട്ടുണ്ട്. രണ്ടാം ദിനം ഏറ്റവും കൂടുതല്‍ പിഴ തിരുവനന്തപുരം ജില്ലയിലും, ഏറ്റവും കുറവ് ആലപ്പുഴ ജില്ലയിലുമാണ്.
തിങ്കളാഴ്ച രാവിലെ എട്ടു മുതല്‍ രാത്രി 12 വരെയുള്ള നിയമ ലംഘനം 63,851ആണ്. തിങ്കളാഴ്ച രാത്രി 12 മുതല്‍ ഇന്നലെ വൈകിട്ട് അഞ്ചുവരെയുള്ള കണക്ക് 49,317ഉം. ആദ്യ ദിനം ഒരു മണിക്കൂറിലെ ശരാശരി നിയമ ലംഘനം 3990.68 ആണെങ്കില്‍ ഇന്നലെ അത് 2901 ആയി കുറഞ്ഞു. രണ്ടു ദിവസങ്ങളിലായി 46,000 ചെലാൻ അയച്ചു. ഓണ്‍ലൈനായോ നേരിട്ടോ പിഴ ഒടുക്കാം. പരാതിയുള്ളവര്‍ക്ക് ജില്ലാ എൻഫോഴ്സ്മെന്റ് ആര്‍ ടി ഒയെ സമീപിക്കാം. മൂന്നു മാസത്തിനുള്ള പിഴ അടച്ചില്ലെങ്കില്‍ കോടതി നടപടികള്‍ നേരിടേണ്ടി വരും.

നിയമം പാലിക്കുകയല്ലാതെ പിഴ ഒഴിവാക്കാൻ മാര്‍ഗമില്ലെന്ന സന്ദേശവും ഫലപ്രദമായി. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ട്. ഒരേ നിയമ ലംഘനം ഒന്നിലധികം ക്യാമറകള്‍ കണ്ടെത്തിയാല്‍ വെവ്വേറെ പിഴ ഈടാക്കുമെന്നതും നിയമം പാലിക്കാൻ പ്രേരണയായി.

തിങ്കളാഴ്ച കൂടുതല്‍ നിയമ ലംഘനം കണ്ടെത്തിയത് വൈകിട്ട് അഞ്ച് മുതല്‍ എട്ട് മണി വരെയാണ്. ഇന്നലെ പതിവ് പരിശോധനയ്ക്ക് ഇറങ്ങിയ സ്‌ക്വാഡുകള്‍ക്ക് ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് നിയമ ലംഘനങ്ങള്‍ കാര്യമായി കണ്ടെത്താൻ കഴിഞ്ഞില്ല. ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാരിലും ഹെല്‍മെറ്റ് ഉപയോഗം കൂടിയിട്ടുണ്ട്.

അമിത വേഗം, അലക്ഷ്യമായ ഡ്രൈവിംഗ്, ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ് എന്നിവ കൂടി തടഞ്ഞാല്‍ സംസ്ഥാനത്തെ റോഡ് അപകടങ്ങള്‍ ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നാണ് നിഗമനം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments