സുരേന്ദ്രൻ നായർ
സംഗീതാത്മകമായ സാമവേദത്തിന്റെ സ്വരമാധുര്യത്തിലും ആത്മീയമായ ഉൾക്കരുത്തിലും പ്രതിപാദന മേന്മയിലും അംഗീകാരം നേടിയിട്ടുള്ള കെ.എച്ച്.എൻ.എ. യുടെ നവംബർ 23 മുതൽ 25 വരെ ഹൂസ്റ്റണിൽ നടക്കുന്ന ഹൈന്ദവ കൺവൻഷൻ ഭാരത സർക്കാരിന്റെ നൈപുണ്യ വികസന വിവരസാങ്കേതിക വകുപ്പ് സംസ്ഥാന ചുമതലയുള്ള മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യം കൊണ്ട് വ്യത്യസ്തമാകുന്നു.
മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റ്റെക്നോളജിയിൽ നിന്നും ഉന്നതമായ നിലയിൽ ബിരുദവും അമേരിക്കയിലെ ഹാർവേർഡ് സർവ്വകലാശാല, ഇല്ലിനോയിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളിൽ നിന്നും ബിരുദാനന്തര ബിരുദങ്ങളും നേടിയിട്ടുള്ള രാജീവ് ഇന്ത്യയിൽ തന്നെ ചെറുപ്രായത്തിലേ വിജയം കൈവരിച്ച ഒരു സംരംഭകനും മികച്ച റ്റെക്നോക്രറ്റുമാണ്.
അമേരിക്കയിൽ സ്ഥാനമുറപ്പിച്ച ഇന്ത്യൻ വ്യവസായ പ്രമുഖരെയും വളർന്നുവരുന്ന യുവ സംരംഭകരേയും സന്നദ്ധതയുള്ള നവാഗതരെയും ആധുനിക തൊഴിൽ മേഖലകളിലെ പ്രവണതകളെയും വെല്ലുവിളികളെയും കുറിച്ച് ബോധവാന്മാരാക്കുന്ന ചർച്ചകളും സംവാദങ്ങളുമാണ് കേന്ദ്രമന്ത്രിയുടെ സാന്നിധ്യത്തിലൂടെ സംഘാടകർ ഉറപ്പാക്കുന്നത്.
നൂതനമായ സാങ്കേതികവിദ്യാ കൈമാറ്റത്തിലും പ്രതിരോധ വിഷയങ്ങളിലും ആരോഗ്യ പരിസ്ഥിതി സംരക്ഷണത്തിലും അമേരിക്കയും ഇന്ത്യയും തമ്മിൽ പരസ്പരം കൈകോർക്കുന്ന വർത്തമാന കാലത്തു ഇരു രാജ്യങ്ങളിലെയും മികവുകളുടെ മിശ്രണവും പരസ്പര കൊടുക്കൽ വാങ്ങൽ സാധ്യതകളുമാണ് കൺവൻഷനിൽ പങ്കെടുക്കുന്ന യുവാക്കൾക്കായി കെ.എച്ച്.എൻ.എ.യുടെ എച്ച് കോർ എന്ന പ്രൊഫഷണൽ കൂട്ടായ്മ വിഷയമാക്കുന്നത്.
വലിയ സാമ്പത്തിക ബാധ്യതയുള്ള കൺവൻഷനുകൾ കലാ മാമാങ്കങ്ങൾ മാത്രമാക്കാതെ മാറിവരുന്ന സാങ്കേതിക സങ്കേതങ്ങളെയും, അവിടങ്ങളിലെ സംഭാവന സാധ്യതകളെയും നിർമ്മിതബുദ്ധിയുടെ അനിവാര്യതയേയും അതോടൊപ്പം പതിയിരിക്കുന്ന അപകടങ്ങളെയും അപഗ്രഥിക്കുന്ന ചർച്ചാ വേദികളിൽ രാജീവ് ചന്ദ്രശേഖറിന്റെയും ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെയും കൂടെ വേദി പങ്കിടാൻ ഇന്ത്യൻ വംശജരായ ഒരു സംഘം അമേരിക്കൻ ടെക്നോക്രറ്റുകളും ക്ഷണിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു .
അദ്ധ്യാത്മികതയും ഭൗതികതയും കൈകോർക്കുന്ന ഒരു സർഗ്ഗ സംഗമ വേദിയായി ഈ കൺവൻഷൻ മാറാൻ അമേരിക്കയിലെ മുപ്പതോളം പട്ടണങ്ങളിലും കേരളത്തിലും അർപ്പണ ബുദ്ധിയോടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി പ്രസിഡന്റ് ജി.കെ.പിള്ള സെക്രട്ടറി സുരേഷ് നായർ കൺവൻഷൻ ചെയർമാൻ രഞ്ജിത്ത് പിള്ള എന്നിവർ അറിയിക്കുന്നു