ചെന്നൈ: ഇ.ഡി അറസ്റ്റ് ചെയ്ത തമിഴ്നാട് വൈദ്യുതമന്ത്രി സെന്തില്‍ ബാലാജിക്ക് ഹൃദയ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍.
നെഞ്ചുവേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ രാവിലെ മുതല്‍ തമിഴ്നാട് സെക്രട്ടറിയേറ്റിലെ ഓഫീസിലും വസതിയിലും തുടങ്ങിയ റെയ്ഡിനൊടുവില്‍ ഇന്ന് പുലര്‍ച്ചയാണ് സെന്തില്‍ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തത്. വസതിയില്‍ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് കൊണ്ടുപോകും വഴി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
2011 മുതല്‍ 2015 വരെ ജയലളിത സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരിക്കെ നിയമനങ്ങള്‍ക്കായി കോഴ വാങ്ങിയെന്നാണ് സെന്തില്‍ ബാലാജിക്ക് എതിരെയുള്ള ആരോപണം. പണം നല്‍കിയിട്ടും ജോലി ലഭിച്ചില്ലെന്ന് കാണിച്ച് നാലുപേര്‍ നല്കിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികള്‍ നിയമം പാലിച്ചില്ലെന്ന് കാണിച്ച് കോടതിയെ സമീപിക്കാനാണ് ഡി.എം.കെയുടെ തീരുമാനം.
ആശുപത്രിയില്‍ തുടരുന്ന സെന്തില്‍ ബാലാജിയെ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സന്ദര്‍ശിച്ചു. ഇ.ഡിയുടേത് മനുഷ്യത്വരഹിതമായ നടപടിയാണെന്ന് എം.കെ സ്റ്റാലിൻ പ്രതികരിച്ചു. ബി.ജെ.പിയുടെ ഭീഷണിയെ ഡി.എം.കെ ഭയക്കില്ലെന്നും എം.കെ സ്റ്റാലിൻ വ്യക്തമാക്കി. അറസ്റ്റിനെതിരെ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും സി.പി.ഐയും രംഗത്തുവന്നു.