ലോകാരോഗ്യ സംഘടനയില്‍(ഡബ്ല്യുഎച്ച്ഒ) നിന്ന് പിന്മാറുന്നതിനുള്ള നിര്‍ണായക ഉത്തരവില്‍ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച ഒപ്പുവെച്ചു. WHO വഴി അന്താരാഷ്ട്രതലത്തില്‍ സഹായം എത്തിക്കുന്നതിനും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഏറ്റവും കൂടുതല്‍ ധനസഹായം നല്‍കി വരുന്ന രാജ്യമാണ് യുഎസ്. ട്രംപിന്റെ ഏറ്റവും പുതിയ നടപടിയിലൂടെ ലോകാരോഗ്യ സംഘടനയ്ക്കുള്ള ഈ ധനസഹായം ഇല്ലാതാകും.
അതേസമയം, തിങ്കാളാഴ്ച ഓവല്‍ ഓഫീസില്‍വെച്ച് ട്രംപ് ഒപ്പുവെച്ച ഉത്തരവിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല. ഇതൊരു വലിയ കാര്യമാണെന്ന് രേഖയില്‍ ഒപ്പിടുന്നതിന് മുമ്പായി ട്രംപ് പറഞ്ഞു.
ജനീവ ആസ്ഥാനമായാണ് ലോകാരോഗ്യ സംഘടന പ്രവര്‍ത്തിക്കുന്നത്. ആഗോളതലത്തിലുണ്ടാകുന്ന ആരോഗ്യ ഭീഷണികളെ നേരിടുന്നതില്‍ സംഘടന നിര്‍ണായക പങ്കുവഹിക്കുന്നു. പകര്‍ച്ചവ്യാധികള്‍, മാനുഷിക പ്രതിസന്ധികള്‍, കാന്‍സര്‍, ഹൃദ്രോഗങ്ങള്‍ പോലെയുള്ള വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയിൽ സംഘടന ശ്രദ്ധ കേന്ദ്രീകരിക്കുന്നു. യുഎസിന്റെ പിന്മാറ്റത്തോടെ സംഘടനയുടെ ഫണ്ടിംഗില്‍ നിര്‍ണായകമായ കുറവുണ്ടാകും. 2024-25 വര്‍ഷത്തെ ഡബ്ല്യുഎച്ച്ഒ ബജറ്റില്‍ യുഎസിന്റെ സംഭാവന 662 മില്ല്യണ്‍ ഡോളറായിരുന്നു. അതായത് സംഘനയുടെ മൊത്തം വരുമാനത്തിന്റെ 19 ശതമാനത്തോളം വരുമിത്.
യുഎസ് പുറത്തുകടക്കാന്‍ ശ്രമിക്കുന്നതോടെ ലോകാരോഗ്യസംഘടന അനിശ്ചിതത്തിലാകും.
ആദ്യവട്ടം പ്രസിഡന്റായിരിക്കുമ്പോള്‍ കാലാവധി അവസാനിക്കാനിരിക്കെ ട്രംപ് ലോകാരോഗ്യസംഘടനയ്‌ക്കെതിരേ നിലപാടെടുത്തിരുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ ആദ്യ ദിവസങ്ങളില്‍ ചൈനീസ് സര്‍ക്കാരിന് അമിതമായി സമയം നല്‍കിയെന്നും രോഗം നിയന്ത്രിക്കാന്‍ വേണ്ടത്ര വേഗത്തില്‍ നടപടി സ്വീകരിച്ചില്ലെന്നും കാട്ടി സംഘടനയില്‍ പിന്മാറാന്‍ ട്രംപ് ശ്രമിച്ചിരുന്നു. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ഡെമോക്രാറ്റിക് അംഗങ്ങളും ട്രംപിന്റെ ഈ നീക്കത്തെ വ്യാപകമായി വിമര്‍ശിച്ചു. എന്നാൽ, 2021 ജനുവരിയില്‍ അധികാരമേറ്റെടുത്ത ശേഷം ജോ ബൈഡന്‍ ട്രംപിന്റെ ശ്രമം റദ്ദാക്കിയിരുന്നു.
1948ല്‍ സംഘടനയില്‍ അംഗമായപ്പോള്‍, അംഗത്വം പിന്‍വലിക്കുന്നതിന് ഒരു വര്‍ഷത്തെ നോട്ടീസ് പിരീഡും സാമ്പത്തിക ബാധ്യതകള്‍ പൂര്‍ണമായും അടച്ചുതീര്‍ക്കണമെന്നും യുഎസ് തീരുമാനമെടുത്തിരുന്നു.
2020ലെ കോണ്‍ഗ്രസ്ഷണല്‍ റിസര്‍ച്ച് സര്‍വീസിന്റെ റിപ്പോര്‍ട്ട് പ്രകാരം യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെ ലോകാരോഗ്യസംഘടനയില്‍ നിന്ന് പുറത്തുകടക്കാന്‍ അമേരിക്കന്‍ പ്രസിഡന്റിന് അധികാരമുണ്ടോയെന്ന് വ്യക്തമല്ല. എങ്കിലും റിപ്പബ്ലിക്കന്‍ നിയന്ത്രണത്തിലുള്ള കോണ്‍ഗ്രസ്, ട്രംപിന്റെ ഈ നീക്കത്തെ തടയാനുള്ള സാധ്യത വളരെ കുറവാണ്.
ലോകമെമ്പാടും വസൂരി നിര്‍മാര്‍ജനത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് ലോകാരോഗ്യ സംഘടനയാണ്. എച്ച്‌ഐവി, പോളിയോ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കെതിരേ പോരാടുന്ന സംഘടനയ്ക്ക് യുഎസിന്റെ പിന്മാറ്റം കനത്ത പ്രഹരമായിരിക്കും. കോളറ, ഡെങ്കിപ്പനി, എംപോക്‌സ്, മാര്‍ബര്‍ഗ് വൈറസ് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കെതിരേ നിലവിൽ സംഘടനയുടെ നേതൃത്വത്തില്‍ പോരാട്ടം നടക്കുകയാണ്.