വാഷിംഗ്ടണ്‍: രണ്ടാംതവണ അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഡോണള്‍ഡ് ട്രംപ് തന്റെ ഇന്ത്യയിലെറിയൽ എസ്റ്റേറ്റ് സാമ്രാജ്യം വിപുലപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനി ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താനൊരുങ്ങുന്നു. ഇന്ത്യയില്‍ വിവിധ നഗരങ്ങളിൽ ട്രംപ് ടവറുകള്‍ സ്ഥാപിക്കാനാണ് അണിയറനീക്കം. നിലവിലുള മുംബൈ, പൂനെ, ഗുഡ്ഗാവ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ റസിഡന്‍ഷ്യല്‍ ട്രംപ് ടവറുകള്‍ക്ക് പുറമെ പത്ത് ട്രംപ് ടവറുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
നോയിഡ, ഹൈദരാബാദ്, ബെംഗളൂരു, മുംബൈ, ഗുഡ്ഗാവ്, പൂനെ എന്നിവിടങ്ങളിലായി പുതിയ ടവറുകള്‍ സ്ഥാപിക്കുക. ഇവ കൂടി നിർമിച്ചാൽ ലോകത്ത് ഏറ്റവും കൂടുതല്‍ ട്രംപ് ടവറുകള്‍ ഉള്ള രാജ്യo ഇന്ത്യയായിരിക്കും. നിലവില്‍ യു.എസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ട്രംപ് ടവറുകള്‍ ഉള്ളത് ഇന്ത്യയിലാണ്.
2017ല്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി ചുമതലയേറ്റെടുക്കുന്നതിന് മുമ്പ് ലോധ, പഞ്ച്ഷില്‍, ട്രിബേക്ക ഡെവലപ്പേഴ്സ് തുടങ്ങിയ കമ്പനികളുമായി ചേര്‍ന്ന് മുംബൈ, പൂനെ, ഗുഡ്ഗാവ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നാല് ട്രംപ് ടവറുകള്‍ സ്ഥാപിക്കാന്‍ നടപടി പൂർത്തിയാക്കിയിരുന്നു.
കഴിഞ്ഞ ദിവസം അമേരിക്കയിലെ ക്യാപിറ്റോള്‍ ഹില്ലില്‍ നടന്ന ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ട്രിബെക്ക ഡെവലപ്പേഴ്സിന്റെ സ്ഥാപകനും ട്രംപ് ടവേഴ്സിന്റെ ഇന്ത്യന്‍ പങ്കാളിയുമായ കല്‍പേഷ് മേത്തയും പങ്കെടുത്തിരുന്നു.