വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ വധഭീഷണി മുഴക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു. ഇന്ത്യാന സ്വദേശിയായ ഡഗ്ലസ് ത്രാംസ് (23) ആണ് പിടിയിലായത്. ട്രംപിനെ കൊലപ്പെടുത്തേണ്ടതുണ്ടെന്നും അമേരിക്കയിലെ എല്ലാ സർക്കാർ കെട്ടിടങ്ങളിലും ഉടൻ ബോംബിടണമെന്നുമാണ് പ്രതിയുടെ പ്രസ്താവന.
സമൂഹമാധ്യമമായ ടിക് ടോക്കിൽ പങ്കുവച്ച നിരവധി വീഡിയോകളിലൂടെയായിരുന്നു ഡഗ്ലസിന്റെ ഭീഷണി. വ്യാഴാഴ്ച പോലീസ് പിടികൂടിയ ഇയാളെ വിവിധ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ട്രംപ് അധികാരമേറ്റ തിങ്കളാഴ്ചയ്‌ക്കും ബുധനാഴ്ചയ്‌ക്കും ഇടയിൽ 23 കാരനായ ഡഗ്ലസ് ത്രാംസ്, ടിക്ടോക്കിൽ നിരവധി വീഡിയോകൾ പോസ്റ്റ് ചെയ്തതായി പൊലീസ് കണ്ടെത്തി. ഡഗ്ലസ് ത്രാംസ് റൈഫിൾ പിടിച്ച് ടിക് ടോക്കിൽ പോസ് ചെയ്യുകയും ചെയ്തതായി അധികൃതർ പറയുന്നു. കഴിഞ്ഞ വർഷം പെൻസിൽവാനിയയിലെ ബട്‌ലറിൽ നടന്ന ഒരു റാലിയിൽ വെടിയേറ്റ് ചെവിയിൽ മുറിവേറ്റതുൾപ്പെടെ രണ്ട് വധശ്രമങ്ങൾ ഡൊണാൾഡ്ട്രംപിനെതിരെ ഉണ്ടായിട്ടുണ്ട്.