പാരിസ്: ശതകോടീശ്വരൻ ഇലോൺ മസ്കിനെതിരെ ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്‌റൂ. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ സഖ്യകക്ഷിയായ മസ്ക് ജനാധിപത്യത്തിന് ഭീഷണി സൃഷ്ടിക്കുന്നുവെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി പറഞ്ഞു. മനസാക്ഷിയെ ഭരിക്കാനുള്ള അവകാശം പണത്തിന് നൽകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അടുത്തിടെ ഫ്രാൻസും യൂറോപ്പും ട്രംപിനൊപ്പം നിൽക്കേണ്ടി വരുമെന്ന് മസ്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അല്ലാത്ത പക്ഷം ആധിപത്യം തകരാനും പാർശ്വവത്കരിക്കപ്പെടാനും കാരണമാകുമെന്നും മസ്ക് പറഞ്ഞിരുന്നു. ഈ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് ബെയ്റൂയുടെ പരാമർശം.
ട്രംപ് അധികാരത്തിലേറിയത് മുതൽ മസ്ക് വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. ട്രംപിന്റെ റാലിയിൽ മസ്ക് ജനങ്ങളെ അഭിസംബോധന ചെയ്യാനായി കാണിച്ച ആംഗ്യം ഒരു കൈ നീട്ടി തുറന്ന കൈപ്പത്തി കാണിക്കുന്ന നാസി സല്യൂട്ടിന് സമാനമാണെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.