വാഷിംഗ്ടണ്‍ : ലോകത്ത് ഭ്രൂണഹത്യ നടത്തുന്നതിനായി സഹായം നല്കുന്ന രീതിയിലുള്ള മുൻ പ്രസിഡന്റ് ജോ ബൈഡന്‍ ഭരണകൂടത്തിന്റെ നയങ്ങൾ അവസാനിപ്പിക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചതിൽ അഭിനന്ദനവുമായി അമേരിക്കന്‍ മെത്രാന്‍ സമിതി. ദേശീയ മെത്രാന്‍ സമിതിയുടെ കീഴിലുള്ള പ്രോലൈഫ് കമ്മിറ്റി ചെയർമാനും ഒഹായോയിലെ ടോളിഡോ രൂപത അധ്യക്ഷനുമായ ബിഷപ്പ് ഡാനിയൽ തോമസാണ് ട്രംപ് ഭരണകൂടത്തെ അഭിനന്ദിച്ചു.
മരണ സംസ്കാരത്തിൽ പങ്കെടുക്കാൻ നിർബന്ധിതരാകുന്നതിൽ നിന്ന് തങ്ങളെ സംരക്ഷിക്കുന്ന നയങ്ങൾ ശക്തിപ്പെടുത്തുന്നതിന് നന്ദിയുള്ളവനാണെന്നും ഇത് സ്വദേശത്തും വിദേശത്തും ജീവന്റെ സംസ്കാരം പുനഃസ്ഥാപിക്കാൻ സഹായിക്കുമെന്നും ബിഷപ്പ് പറഞ്ഞു. അമേരിക്കയിലെ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് പരസ്യമായി പ്രാർത്ഥിക്കാനും ഭ്രൂണഹത്യ തീരുമാനിക്കുന്ന സ്ത്രീകളെ ബോധവത്ക്കരിക്കാനും ഈ തിന്മയ്ക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കാനും തങ്ങള്‍ക്ക് അവകാശമുണ്ട്. ജീവന്റെ സംസ്കാരത്തിന് സാക്ഷ്യം വഹിക്കാനുള്ള ഈ അവകാശങ്ങൾ വിനിയോഗിക്കുന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും നല്‍കുന്ന പിന്തുണയെ തങ്ങൾ സ്വാഗതം ചെയ്യുകയാണെന്നും ബിഷപ്പ് തോമസ് കൂട്ടിച്ചേര്‍ത്തു.
ഭ്രൂണഹത്യയ്ക്ക് നികുതിദായകരുടെ ഫണ്ട് ഉപയോഗിക്കുന്നതിനുള്ള ഹൈഡെ ഭേദഗതി ഉള്‍പ്പെടെ മുൻ പ്രസിഡൻ്റ് ബൈഡന്റെ രണ്ട് അബോര്‍ഷന്‍ അനുകൂല എക്സിക്യൂട്ടീവ് ഉത്തരവുകൾ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ ട്രംപ് കഴിഞ്ഞ ആഴ്ചയാണ് ഒപ്പുവെച്ചത്. ജീവിക്കാനുള്ള അവകാശവും ജീവന്റെ അടിസ്ഥാന സ്ഥാനവും ഉറപ്പിക്കുന്നതിൽ അമേരിക്ക വീണ്ടും നേതൃത്വം ഏറ്റെടുക്കുന്നത് പ്രധാനവും പ്രോത്സാഹജനകവുമാണെന്നും ബിഷപ്പ് പറഞ്ഞു. നേരത്തെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭ്രൂണഹത്യയെ അനുകൂലിക്കുന്ന പ്രസ്താവന നടത്തിയെങ്കിലും അധികാരത്തില്‍ ഏറിയതോടെ ഭ്രൂണഹത്യയെ തടയുന്ന പല നയങ്ങളും ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം സ്വീകരിച്ചത് കത്തോലിക്ക സഭ സ്വാഗതം ചെയ്യുകയാണ്.