വാഷിങ്ടൻ: മെക്‌സിക്കോയ്ക്ക് 25 ശതമാനം അധിക ഇറക്കുമതിച്ചുങ്കം ചുമത്താനുള്ള തീരുമാനത്തിൽ അമേരിക്കൻ പ്രസിഡന്റിനു കൈ പൊളളിയോ.? പ്രഖ്യാപിച്ച അധിക ഇറക്കുമതിച്ചുങ്കം താൽക്കാലികമായി മരവിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരുമാസത്തേക്ക് തീരുവ വർധന നടപ്പാക്കില്ലെന്ന് ധാരണയായതായി വൈറ്റ് ഹൗസും മെക്സിക്കൻ പ്രസിഡന്റ് ക്ലൗക്കൻ ഡിയ ഷൈൻബൗവും അറിയിച്ചു.
ചൊവ്വാഴ്‌ച മുതലാണ് തീരുവ വർധന നിലവിൽ വരാനിരുന്നത്. തിങ്കളാഴ്‌ച ട്രംപും ക്ലൗഡിയയും മുക്കാൽ മണിക്കൂറോളം ടെലിഫോണിൽ സംസാരിച്ചിരുന്നു. ഇതേത്തുടർന്നാണ് തീരുമാനം എന്നാണ് സൂചന. അമേരിക്കയുമായുള്ള അതിർത്തിയിൽ 10,000 സൈനികരെക്കൂടി വിന്യസിക്കാമെന്ന് മെക്സിക്കോ യുഎസിന് ഉറപ്പുനൽകിയിട്ടുണ്ടെന്നും ക്ലൗഡിയ പറഞ്ഞു.യുഎസിലേക്കുള്ള ലഹരിമരുന്ന് കള്ളക്കടത്ത് തടയുക എന്നതായിരിക്കും ഇവരുടെ പ്രധാന ദൗത്യം.
മെക്സിക്കോയ്ക്കുമേൽ തീരുവ ചുമത്തുന്നതിന് ട്രംപ് പ്രധാന കാരണമായി പറഞ്ഞിരുന്നത് തെക്കൻ അതിർത്തിയിലൂടെയുള്ള ലഹരിമരുന്ന് കടത്ത് തടയുന്നില്ല എന്നതായിരുന്നു. കാനഡയുടെ തീരുവ വർധനയുമായി ബന്ധപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുമായും ട്രംപ് ചർച്ച നടത്തുമെന്നാണ് സൂചന.