വാഷിംഗ്ടൺ: അമേരിക്കയിൽ മിക്ക സർക്കാർ വെബ്സൈറ്റുകളും തിങ്കളാഴ്ച പ്രവർത്തനരഹിതമായിരുന്നെന്ന് റിപ്പോർട്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം അടച്ചുപൂട്ടുന്ന മാനുഷിക ഏജൻസിയായ യുഎസ്എഐഡിയുടേതുൾപ്പെടെ നൂറുകണക്കിന് യുഎസ് ഗവൺമെന്റ് വെബ്‌സൈറ്റുകളാണ് ഓഫ് ലൈനിലായതെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്തു. സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ഏജൻസി (CISA) നൽകിയ പട്ടികയിൽ 1,400 ഫെഡറൽ സൈറ്റുകളുടെ 350ലധികം സൈറ്റുകൾ ലഭ്യമല്ലായിരുന്നു.
പ്രതിരോധം, വാണിജ്യം, ഊർജ്ജം, ഗതാഗതം, തൊഴിൽ എന്നീ വകുപ്പുകളുമായും കേന്ദ്ര ഇന്റലിജൻസ് ഏജൻസിയുമായും സുപ്രീം കോടതിയുമായും ബന്ധപ്പെട്ട സൈറ്റുകൾ ഇതിൽ ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. അധികൃതരുടെ നിർദേശപ്രകാരം സൈറ്റുകൾ താൽക്കാലികമായി ഓഫ്‌ലൈനിലാണോ അതോ നീക്കം ചെയ്‌തോ എന്നും വ്യക്തമല്ല. അമേരിക്കൻ സർക്കാരിനെ സമൂലമായി മാറ്റാനുള്ള ഭരണകൂടത്തിന്റെ നീക്കത്തിനിടയിലാണ് സൈറ്റുകൾ ഓഫ്‍ലൈനായത്. ട്രംപിന്റെ നേതൃത്വത്തിൽ ചെലവ് ചുരുക്കൽ നടപടികൾ നടക്കുന്നതിനിടെയാണ് പുതിയ നീക്കം. തിങ്കളാഴ്ച, യുഎസ്എഐഡി അടച്ചുപൂട്ടുമെന്ന് മസ്‌ക് പറഞ്ഞിരുന്നു. ഏകദേശം 120 രാജ്യങ്ങളിൽ ദുരിതാശ്വാസ പരിപാടികൾ നടത്തുന്ന ഏജൻസിയെ ക്രിമിനൽ സംഘടന എന്നാണ് മസ്ക് വിളിച്ചത്.
തിങ്കളാഴ്ച ഓഫീസുകളിൽ പോകരുതെന്ന് ജീവനക്കാർക്ക് ഇമെയിൽ വഴി നിർദ്ദേശം ലഭിച്ചതിനാൽ യുഎസ്എഐഡിയുടെ വെബ്‌സൈറ്റ് ഓഫ്‌ലൈനായിരുന്നു. ഉന്നത പൊതുജനാരോഗ്യ ഏജൻസികൾ ഉൾപ്പെടെയുള്ള നിരവധി യുഎസ് സർക്കാർ വെബ്‌സൈറ്റുകളിലെ എൽജിബിടിക്യു പരാമർശങ്ങൾ നീക്കം ചെയ്തതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എച്ച്ഐവി, എൽജിബിടിക്യു യുവാക്കളുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളും ഡാറ്റാസെറ്റുകളും യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സിഡിസി) വെബ്‌സൈറ്റിൽ നിന്ന് അപ്രത്യക്ഷമായത് ആരോഗ്യ വിദഗ്ധരെ ആശങ്കപ്പെടുത്തുന്നു.
സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെയും മറ്റ് ആരോഗ്യ ഏജൻസികളുടെയും വെബ്‌സൈറ്റുകളിൽ നിന്ന് എച്ച്ഐവി, എൽജിബിടിക്യു അനുബന്ധ ഉറവിടങ്ങൾ നീക്കം ചെയ്യുന്നത് വളരെയധികം ആശങ്കാജനകമാണ്. കൂടാതെ രോഗവ്യാപനം നിരീക്ഷിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനുമുള്ള ശാസ്ത്രീയ വിവരങ്ങളിലും ഡാറ്റയിലും അപകടകരമായ വ്യത്യാസമുണ്ടെന്ന് ഇൻഫെക്ഷ്യസ് ഡിസീസസ് സൊസൈറ്റി ഓഫ് അമേരിക്ക ഒരു പ്രസ്താവനയിൽ പറഞ്ഞു.