ന്യൂയോർക്ക്: വംശീയമായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പിടിക്കപ്പെട്ടപ്പോള്‍ രാജിവച്ച ഡോഗ് ജീവനക്കാരനെ വീണ്ടും നിയമിച്ച് എലോണ്‍ മസ്‌ക്. അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ ഫെഡറല്‍ ധനവിനിയോഗം കുറയ്ക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് രൂപീകരിച്ച ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷന്‍സിയിലെ (ഡോഗ്) മാര്‍ക്കോ എലെസ് എന്ന ജീവനക്കാരനെയാണ് ഡോഗിന്റെ തലവനായ മസ്‌ക് തിരിച്ചെടുത്തത്. തന്റെ ഉടമസ്ഥതയിലുള്ള എക്‌സില്‍ മസ്‌ക് സര്‍വെ നടത്തുകയും പങ്കെടുത്ത 78 ശതമാനം പേരും എലെസിനെ തിരിച്ചെടുക്കുന്നതിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇയാളെ തിരിച്ചെടുത്തത്. ഇന്ത്യക്കാര്‍ക്കെതിരായ വിദ്വേഷം സാധാരണവത്കരിക്കുക എന്ന് നിരവധി സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ആഹ്വാനം ചെയ്തിട്ടുള്ള 25 വയസുകാരനായ ജീവനക്കാരനെയാണ് തിരിച്ചെടുത്തിരിക്കുന്നത്.
ഡോഗ് തലവന്‍ മസ്‌ക്, പ്രസിഡന്റ് ജെഡി വാന്‍സ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരും എലെസിനെ തിരിച്ചെടുക്കുന്നതിനോട് ശക്തമായി പിന്തുണച്ചു. അദ്ദേഹത്തെ തിരികെ കൊണ്ടുവരുമെന്നും തെറ്റ് മാനുഷികവും അത് ക്ഷമിക്കുന്നത് ദൈവികവുമാണെന്നും മസ്‌ക് എക്‌സില്‍ കുറിച്ചു. എലെസിനെ തിരിച്ചെടുക്കണോ വേണ്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ച് 385247 ഉപയോക്താക്കളാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
ഡോഗ് പ്രസിഡന്റ് ജെഡി വാന്‍സും എലെസിനെ പിന്തുണച്ച് എക്‌സില്‍ പോസ്റ്റിട്ടിട്ടുണ്ട്. എലെസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളോട് പലതിനോടും വിയോജിപ്പുണ്ട്. പക്ഷേ ചില മണ്ടന്‍ പോസ്റ്റുകളുടെ പേരില്‍ ഒരു കുട്ടിയുടെ ജീവിതം തകര്‍ന്നുകൂട. അതിനാലാണ് അവനെ തിരിച്ചുകൊണ്ടുവരുന്നതെന്നും വാന്‍സ് കുറിച്ചു. ഡോഗിന്റെ ഭാഗമായി എലെസ് അമേരിക്കന്‍ ട്രെഷറി വകുപ്പിന്റെ പണമിടപാടുകള്‍ പരിശോധിക്കുന്നതിനുള്ള അനുമതിയുണ്ടായിരുന്നു. nullllptr എന്ന അക്കൗണ്ടിലൂടെയാണ് ഇയാള്‍ വംശീയ ഉള്ളടക്കമുള്ള പോസ്റ്റുകളിട്ടിരുന്നത്. പൗരാവകാശവുമായി ബന്ധപ്പെട്ട നിയമങ്ങളും കുടിയേറ്റവും റദ്ദാക്കണമെന്ന് ഈ അക്കൗണ്ടിലൂടെ ഇയാള്‍ നിരന്തരം വാദിച്ചു. ഗസ്സയേയും ഇസ്രയേലിനേയും ഭൂമിയില്‍ നിന്ന് തുടച്ചുനീക്കണമെന്നും ഇയാള്‍ അഭിപ്രായപ്പെട്ടിരുന്നു.