ഗാസ അമേരിക്ക സ്വന്തമാക്കിയാല്‍ പലസ്തീന്‍ ജനതയ്ക്ക് അവിടേക്ക് മടങ്ങാന്‍ അവകാശമുണ്ടായിരിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒരു അഭിമുഖത്തിനിടെയാണ് ട്രംപിന്റെ ഈ പരാമര്‍ശം. ‘ഭാവിയിലേക്കുള്ള റിയല്‍ എസ്റ്റേറ്റ് വികസനം’ എന്നാണ് ഈ പദ്ധതിയെ ട്രംപ് വിശേഷിപ്പിച്ചത്. ഫോക്‌സ് ന്യൂസ് ചാനലിലെ ബ്രെറ്റ് ബെയറുമായി നടത്തിയ അഭിമുഖത്തിനിടെയാണ് ട്രംപിന്റെ പ്രതികരണം.
ഗാസ താന്‍ സ്വന്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസയ്ക്ക് പുറത്ത് ആറ് വ്യത്യസ്ത സ്ഥലങ്ങളില്‍ പലസ്തീന്‍ ജനതയ്ക്ക് താമസിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ പദ്ധതി അറബ് രാജ്യങ്ങള്‍ തള്ളിയിട്ടുണ്ട്.
ഗാസയിലെ ജനങ്ങള്‍ക്ക് മികച്ച പാര്‍പ്പിട സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലസ്തീന്‍ ജനതയ്ക്ക് ഗാസയിലേക്ക് തിരിച്ചുവരാനാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.
പാലസ്തീന്‍ വംശജര്‍ക്ക് സ്ഥിരതാമസത്തിനായുള്ള സൗകര്യമൊരുക്കണമെന്നും നിലവില്‍ ഗാസ താമസയോഗ്യമല്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഗാസയുമായി ബന്ധപ്പെട്ട ഈ പദ്ധതി ട്രംപ് വെളിപ്പെടുത്തിയത്. തൊട്ടുപിന്നാലെ പലസ്തീന്‍ ജനത വിമര്‍ശനവുമായി എത്തി.
ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ തകര്‍ന്ന ഗാസയില്‍ നിന്നും പാലസ്തീന്‍ ജനതയെ മാറ്റിപ്പാര്‍പ്പിക്കണമെന്നും ഈജിപ്റ്റും ജോര്‍ദാനും അവരെ ഏറ്റെടുക്കാന്‍ മുന്നോട്ടുവരണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഗാസയിലെ 20 ലക്ഷത്തിലധികം വരുന്ന പാലസ്തീന്‍ വംശജര്‍ക്കായി മനോഹരമായ വാസസ്ഥലമൊരുക്കുമെന്നും ട്രംപ് പറഞ്ഞു.
’’ ഞങ്ങള്‍ സുരക്ഷിതമായ വാസസ്ഥലമൊരുക്കും. നിലവില്‍ അവര്‍ കഴിയുന്ന സ്ഥലത്ത് നിന്നും അകലെയായിരിക്കും,’’ ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇതിനിടയില്‍ ഗാസ താന്‍ സ്വന്തമാക്കുമെന്നും ഭാവിയിലേക്കുള്ള ഒരു റിയല്‍ എസ്റ്റേറ്റ് വികസനമായി ഇതിനെക്കാണണമെന്നും അദ്ദേഹം പറഞ്ഞു.