വാഷിങ്ടൻ : യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് ട്രംപ് ഭരണകൂടം പരസ്പര നികുതി (റസിപ്രോക്കൽ താരിഫ്) ചുമത്തുമെന്ന് വൈറ്റ്ഹൗസ്. ഇതു സംബന്ധിച്ച ഉത്തരവിൽ ബുധനാഴ്ച വൈകിട്ട് ഒപ്പുവച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനു തൊട്ടുമുൻപാണ് ഇന്ത്യയെ ഉൾപ്പെടെ ബാധിക്കുന്ന നിർണായക നീക്കം.
ചില യുഎസ് ഉൽപന്നങ്ങൾക്ക് ഇന്ത്യ കനത്ത തീരുവയാണു ചുമത്തുന്നതെന്നും അതേ മട്ടിൽ തീരുവ ചുമത്തി തിരിച്ചടിക്കാനറിയാമെന്നും ഡോണൾഡ് ട്രംപ് ഡിസംബറിൽ ഇന്ത്യയ്ക്ക് മുന്നറിയിപ്പു നൽകിയിരുന്നു. ‘ഇന്ത്യയും ബ്രസീലുമാണ് യുഎസ് ഉൽപന്നങ്ങൾക്ക് ഏറ്റവുമധികം തീരുവ ചുമത്തുന്നത്. തീരുവ ചുമത്താൻ അവർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കുഴപ്പമില്ല, പക്ഷേ തിരിച്ച് ഞങ്ങളും അതുതന്നെയാണു ചെയ്യാൻ പോകുന്നത്’– ട്രംപ് ഡിസംബറിൽ പറഞ്ഞു.
‘യുഎസിനെ എങ്ങനെയാണോ പരിഗണിക്കുന്നത്, അതുപോലെയാകും തിരിച്ചുള്ള പരിഗണന’ എന്ന് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നികും ട്രംപിന്റെ മുന്നറിയിപ്പിനു പിന്നാലെ പ്രതികരിച്ചിരുന്നു. യുഎസിന്റെ കടുത്ത സമ്മർദത്തെ തുടർന്ന് ആഡംബര കാറുകൾ ഉൾപ്പെടെയുള്ള മുപ്പതിലേറെ ഇനങ്ങളുടെ ഇറക്കുമതി തീരുവ പുനഃപരിശോധിക്കാൻ ഇന്ത്യ ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് യുഎസിന്റെ നിർണായക തീരുമാനം.