അമേരിക്കയില്‍ 1600 USAID (യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ്) ജീവനക്കാരെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം പിരിച്ചുവിട്ടു. ശേഷിക്കുന്ന ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയുള്ള അഡ്മിനിട്രേറ്റീവ് അവധി നല്‍കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. യുഎസിന്റെ വിദേശ സഹായ ഏജന്‍സിയാണ് USAID. ഏജന്‍സിയുടെ കീഴിൽ ലോകമെമ്പാടും പ്രവർത്തിക്കുന്ന പ്രധാന നേതാക്കളെയും നിര്‍ണായക സ്ഥാനങ്ങൾ വഹിക്കുന്ന ജീവനക്കാരെയുമൊഴികെ ബാക്കിയെല്ലാവരെയും ഞായറാഴ്ച പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഞായറാഴ്ച അര്‍ധരാത്രിക്ക് തൊട്ടുമുന്‍പാണ് പിരിച്ചുവിടല്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
അവശ്യ തൊഴിലാളികള്‍ ഒഴികെയുള്ള USAID നേരിട്ട് നിയമിച്ച എല്ലാ ജീവനക്കാരെയും അവധിയിൽ പ്രവേശിപ്പിക്കുമെന്ന് ഏജന്‍സിയുടെ വെബ്‌സൈറ്റില്‍ പറയുന്നു. അമേരിക്കയിലുള്ള ഏകദേശം 1600 യുഎസ്എയ്ഡ് ഉദ്യോഗസ്ഥരെ ബാധിക്കുന്ന റിഡക്ഷന്‍-ഇന്‍-ഫോഴ്‌സ് നടപ്പിലാക്കി തുടങ്ങിയെന്നും നോട്ടീസില്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ ജീവനക്കാര്‍ക്ക് അയച്ച നോട്ടീസില്‍ ഏകദേശം 2000 തസ്തികകള്‍ ഒഴിവാക്കുമെന്ന് വ്യക്തമാക്കിയിരുന്നു.ഇലോണ്‍ മസ്‌ക് മേധാവിയായുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ(DOGE) USAID നിര്‍ത്തലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നടപടിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിദേശരാജ്യങ്ങളില്‍ അമേരിക്കയ്ക്ക് സഹായം എത്തിക്കാനുള്ള ഏജന്‍സിയാണ് USAID. വിദേശത്ത് അമേരിക്കയ്ക്ക് കാര്യമായ സ്വാധീനം നേടിക്കൊടുക്കുന്നതില്‍ ഏജന്‍സിക്ക് നിര്‍ണായക സ്ഥാനമുണ്ട്.
അതേസമയം, നടപടിയില്‍ വൈറ്റ്ഹൗസിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.
ആയിരക്കണക്കിന് USAID ജീവനക്കാരെ അവധിയില്‍ പ്രവേശിപ്പിക്കുന്നതിന് വെള്ളിയാഴ്ച ഒരു ഫെഡറല്‍ ജഡ്ജ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. USAID പിരിച്ചുവിടാനുള്ള നീക്കം നടക്കുന്നതായി സര്‍ക്കാര്‍ ജീവനക്കാരുടെ യൂണിയനുകള്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരേ കേസ് കൊടുക്കാനുള്ള യൂണിയനുകളുടെ തീരുമാനത്തിന് ജഡ്ജിയുടെ ഉത്തരവ് തിരിച്ചടിയായി.
യുഎസ് സിവില്‍ സര്‍വീസ്, ഫോറിന്‍ സര്‍വീസ് ജീവനക്കാരായ ഏകദേശം 4600 യുഎസ്എയ്ഡ് ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും അവധിയില്‍ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് രണ്ട് മുതിര്‍ന്ന മുന്‍ യുഎസ്എയ്ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
‘‘രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുമ്പോഴും ജനങ്ങള്‍ കുടിയറക്കപ്പെടുമ്പോള്‍ ഈ യുഎസഎയ്ഡ് ഉദ്യോഗസ്ഥരാണ് ഓടിയെത്താറ്. അവരെ സ്ഥിരപ്പെടുത്താനും സഹായം നല്‍കാനുമാണ് ആദ്യം ശ്രമിക്കേണ്ടത്,’’ മുന്‍ ഉദ്യോഗസ്ഥരിലൊരാളായ മാര്‍സിയ വോംഗ് പറഞ്ഞു.
‘‘ഇതുപോലെയുള്ള ഒപ്പിടാത്ത അറിയിപ്പുകള്‍ സ്വയമേവ നടപ്പിലാക്കുന്നവയല്ല. അത് ഒരു പ്രത്യേക വ്യക്തി അംഗീകരിച്ചതായിരിക്കണം. കുറഞ്ഞത് അംഗീകൃത ലീവ് സ്ലിപ് എങ്കിലും വേണം. ആ അധികാരമുള്ള ഒരാള്‍ ശരിയായ രീതിയിലാണ് ഇത് നടപ്പിലാക്കേണ്ടത്,’’ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ഉടന്‍ തന്നെ വിദേശരാജ്യങ്ങൾക്ക് സഹായം നല്‍കുന്നത് 90 ദിവസത്തേക്ക് താത്കാലികമായി മരവിപ്പിച്ചിരുന്നു. പട്ടിണിയും മാരകമായ രോഗങ്ങളും ചെറുക്കുന്ന പദ്ധതികള്‍ മുതല്‍ ലോകമെമ്പാടമുള്ള ദശലക്ഷക്കണക്കിന് കുടിയിറക്കപ്പെട്ട ആളുകള്‍ക്ക് അഭയം നല്‍കുന്നത് വരെയുള്ള എല്ലാ പദ്ധതികള്‍ക്കമുള്ള ധനസഹായം നിര്‍ത്തിവെച്ചിരുന്നു.
അതേസമയം, സുരക്ഷ, മയക്കുമരുന്ന് വിരുദ്ധ പരിപാടികള്‍ എന്നിയ്ക്കായുള്ള 5.3 ബില്ല്യണ്‍ ഡോളര്‍ സഹായം മരവിപ്പിക്കാനുള്ള തീരുമാനത്തിന് ഭരണകൂടം ഇളവ് നല്‍കിയിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.