വാഷിംഗ്ടൺ: അമേരിക്കയിൽ വിമാനങ്ങളുടെ കൂട്ടയിടി ഒഴിവായത് തലനാരിഴയ്ക്ക് .ചിക്കാഗോ മിഡ്വേ വിമാനത്താവളത്തിൽ അവസാന മിനിറ്റിൽ ലാൻഡിംഗ് നടത്താതെ സൗത്ത് വെസ്റ്റ് എയർലൈൻസ് വൻ ദുരന്തം ഒഴിവാക്കി. മറ്റൊരു വിമാനവുമായുള്ള കൂട്ടിയിടി ഒഴിവാക്കുന്നതിനാണ് ലാൻഡിംഗ് ഒഴിവാക്കിയത്. ഇതിൻ്റെ വിഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സൗത്ത് വെസ്റ്റ് കമ്പനിയുടെ വിമാനം രാവിലെ ഒൻപതോടെയാണ് റൺവേക്ക് സമീപമെത്തിയത്. എന്നാൽ, റൺവേയിൽ തൊടുന്നതിന് മുമ്പ് വിമാനം പറന്നുയരുകയായിരുന്നു. സൗത്ത് വെസ്റ്റ് എയർലൈൻ ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ മറ്റൊരു വിമാനം റൺവേ മുറിച്ച് കടക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതേതുടർന്നാണ് വിമാനം അവസാന മിനിറ്റിൽ ലാൻഡിങ് ഒഴിവാക്കിയത്.
തുടർന്ന് കുറച്ച് സമയത്തിന് ശേഷം സൗത്ത് വെസ്റ്റ് എയർലൈൻസിൻ്റെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തുവെന്ന് വിമാന കമ്പനി അധികൃതർ അറിയിച്ചു. മുഴുവൻ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാണ് ലാൻഡിങ് നടത്തിയതെന്നും വിമാന കമ്പനി വ്യക്തമാക്കി.
ചെറുവിമാനത്തിൻ്റെ പൈലറ്റും കൺട്രോൾ ടവറും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ പുറത്ത് വന്നിട്ടുണ്ട്. പൈലറ്റ് കൺട്രോൾ ടവറിൽ നിന്ന് നിർദേശങ്ങൾ ശരിയായി അനുസരിക്കാത്തതാണ് അപകടസാധ്യതയുണ്ടാക്കിയെന്നാണ് സൂചന. റൺവേയിലേക്ക് കയറേണ്ടെന്ന് നിർദേശം നൽകിയെങ്കിലും ചെറു വിമാനത്തിന്റെ പൈലറ്റ്’ ഇത് ലംഘിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.