ന്യൂയോർക്ക് : അമേരിക്കൻ സർവകലാശാലകളിൽ പാലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾ നടത്തിയവർക്കെതിരേ അറസ്സ് നടപടികൾ ആരംഭിച്ച് ട്രംപ് ഭരണകൂടം . യു എസിലെ കൊളംബിയ സർവകലാശാലയിൽ പലസ്തീൻ അനുകൂല പ്രക്ഷോഭത്തിനു നേതൃത്വം നല്കിയ വിദ്യാർഥി മഹ്‌മൂദ് ഖലീലിനെ അറസ്‌റ്റ് ചെയ്തു. ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭത്തെ ഇല്ലാതാക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനത്തിന്റെ ചുവടുപിടിച്ചായിരുന്നു ഇമിഗ്രേഷൻ വിഭാഗത്തിൻ്റെ പരിശോധനയും അറസ്റ്റും. സർവകലാശാലയിലെ സ്‌കൂൾ
ഓഫ് ഇന്റർനാഷനൽ ആൻഡ് പബ്ലിക് അഫയേഴ്സ് വിഭാഗത്തിലെ വിദ്യാർഥിയായ ഖലീലിനെ ക്യാംപസിലെ താമസസ്ഥലത്തുനിന്നാണ് അറസ്‌റ്റ് ചെയ്തത്. ഹമാസ് അനുകൂലികളുടെ വീസയും ഗ്രീൻ കാർഡും റദ്ദാക്കി അവരെ തിരിച്ചയയ്ക്കുമെന്ന് ഖലീലിൻ്റെ അറസ്റ്റിനു പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു.
വിദ്യാർഥി പ്രക്ഷോഭത്തെ നേരിടുന്നതിൽ വീഴ്‌ച വരുത്തിയെന്ന് ആരോപിച്ച് കൊളംബിയ സർവകലാശാലയ്ക്കുള്ള 40 കോടി ഡോളർ സഹായം ട്രംപ് കഴിഞ്ഞദിവസം മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.
സിറിയയിലെ പലസ്‌തീൻ അഭയാർഥി ക്യാമ്പിൽ വളർന്ന ഖലിൽ ബെയ്റൂട്ടിലെ ബ്രിട്ടിഷ് എംബസിയിൽ ജോലി ചെയ്‌തിട്ടുണ്ട്. ഖലീലിന്റെ ഭാര്യയ്ക്ക് യുഎസ് പൗരത്വമാണുള്ളത്. ഭാര്യ 8 മാസം ഗർഭിണിയാണ്./അഭിപ്രായ (പ്രകടനത്തെ അടിച്ചമർത്തുന്ന നീക്കമെന്ന് പൗരാവകാശ സംഘടനകൾ അപലപിച്ചു. ഖലീലിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ന്യൂയോർക്ക് സിവിൽ ലിബർട്ടീസ് യൂണിയൻ പറഞ്ഞു. അറസ്‌റ്റ് വാറന്റുമായി വരുന്ന പൊലീസിനോട് എങ്ങനെ പെരുമാറണമെന്ന് നിർദേശിച്ച് ഏതാനും ദിവസം മുൻപ് സർവകലാശാല നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ട്രംപ് ഭരണകൂടത്തിനു മുന്നിൽ സർവകലാശാലകൾ കീഴടങ്ങുകയാന്നെന്ന് സ്റ്റുഡന്റ് വർക്കേഴ്സ് ഓഫ് കൊളംബിയ ആരോപിച്ചു