Wednesday, April 2, 2025

HomeAmericaഫാദർ ജോസഫ് വർഗീസ് രചിച്ച "വി ബിലീവ് ഇൻ വൺ ട്രൂ ഗോഡ്" പരിശുദ്ധ ഇഗ്‌നേഷ്യസ്...

ഫാദർ ജോസഫ് വർഗീസ് രചിച്ച “വി ബിലീവ് ഇൻ വൺ ട്രൂ ഗോഡ്” പരിശുദ്ധ ഇഗ്‌നേഷ്യസ് എഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ബെയ്റൂട്ടിൽ പ്രകാശനം ചെയ്തു

spot_img
spot_img

-ജോർജ് തുമ്പയിൽ

ലെബനൻ: ഫാദർ ജോസഫ് വർഗീസ് രചിച്ച “വി ബിലീവ് ഇൻ വൺ ട്രൂ ഗോഡ്” എന്ന ഗ്രന്ഥം ബെയ്റൂട്ടിലെ സിറിയൻ ഓർത്തഡോക്സ് ചർച്ച് ഓഫ് അന്തിയോഖ്യാ പാത്രിയർക്കൽ സെന്ററിൽ നടന്ന ചടങ്ങിൽ അന്ത്യോഖ്യാ പാത്രിയർക്കീസും യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് സഭയുടെ പരമോന്നത തലവനുമായ പരിശുദ്ധ ഇഗ്‌നേഷ്യസ് എഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ പ്രകാശനം ചെയ്തു. പുതുതായി അഭിഷിക്തനായ ഇന്ത്യയിലെ കാതോലിക്കോസ് , പരിശുദ്ധ ബസേലിയോസ് ജോസഫ് ബാവായ്ക്കൊപ്പം നിരവധി മെത്രാന്മാരും വൈദികരും ഇന്ത്യയിൽ നിന്നും ലോകമെങ്ങും നിന്നുള്ള വിശ്വാസികളും ചടങ്ങിന് സാക്ഷികളായി.

സിറിയൻ ഓർത്തഡോക്സ് സഭയുടെ ക്രിസ്‌തുശാസ്‌ത്രത്തിന്റെ വ്യാഖ്യാനമായ ഈ പുസ്തകം ദിവ്യകാരുണ്യ കേന്ദ്രീകൃതമായ ആരാധനാക്രമത്തെയും നൂറ്റാണ്ടുകളായുള്ള ആരാധനാക്രമത്തിന്റെ ഘട്ടം ഘട്ടമായ വളർച്ചയെയും അവതരിപ്പിക്കുന്നു. സഭയുടെ വിശ്വാസം പ്രാർത്ഥനയിൽ അധിഷ്ഠിതമാണെന്ന് സ്ഥാപിക്കുകയാണ് പുസ്തകത്തിൻറെ പ്രമേയം. ദൈവശാസ്ത്രജ്ഞർ മാത്രമല്ല, ക്രിസ്തുവിന്റെ വ്യക്തിത്വത്തെക്കുറിച്ചും ക്രിസ്തുവിലുള്ള വിശ്വാസത്തെക്കുറിച്ചുമുള്ള ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടുന്ന എല്ലാവരും വായിക്കേണ്ട പുസ്തകമാണിത്.

സിറിയൻ ഓർത്തഡോക്സ് സഭയുടെ വിശ്വാസം യാഥാസ്ഥികമോ അതോ അംഗീകൃത വിശ്വാസത്തിനെതിരോ എന്നതാണ് ഈ പുസ്തകത്തിൽ ഉത്തരം നൽകാൻ ശ്രമിച്ചിരിക്കുന്ന അടിസ്ഥാന ചോദ്യം. ഈ ചോദ്യം ചരിത്രപരമായും സൈദ്ധാന്തികമായും ബിബ്ലിക്കലായും പുസ്തകത്തിൽ പരിശോധിക്കപ്പെടുന്നു. മനുഷ്യത്വവും ദൈവത്വവുമടങ്ങിയ ക്രിസ്തുവിൻ്റെ രണ്ട് സ്വഭാവങ്ങളുടെ ഏകത്വത്തെക്കുറിച്ച് അലക്സാണ്ട്രിയയിലെ സിറിളിന്റെ വിചിന്തനങ്ങൾ സെവെറസ് അന്തിയോക്കിനെപ്പോലുള്ള സിറിയൻ ഓർത്തഡോക്സ് സഭയുടെ പിതാക്കന്മാരുടെ പഠനങ്ങളിലൂടെ പുസ്തകത്തിൽ വിശദീകരിക്കുന്നു.

ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുന്നതിലും കോൺസ്റ്റാന്റിനോപ്പിളിലും എഫെസൂസിലും യഥാക്രമം നടന്ന രണ്ടാമത്തെയും മൂന്നാമത്തെയും എക്യുമെനിക്കൽ കൗൺസിലുകൾക്ക് ശേഷം ആദ്യകാല സഭ എങ്ങനെ ധ്രുവീകരിക്കപ്പെട്ടു എന്ന് വിശദീകരിക്കുന്നതിലും പുസ്തകം ശ്രദ്ധിക്കുന്നു. ഏറ്റവും പ്രധാനമായി, ഈ കൃതിയിലൂടെ, സിറിയൻ ഓർത്തഡോക്സ് സഭയുടെ ക്രിസ്തുവീക്ഷണം പാഷണ്ഡതയിലധിഷ്ടിതമല്ലെന്ന് കാണിക്കാൻ ശ്രമിക്കുന്നു. രണ്ടാമതായി, സിറിയൻ ഓർത്തഡോക്സ് സഭ യാഥാസ്ഥിതിക ക്രിസ്തീയ സൈദ്ധാന്തികതയെ വിശ്വസ്തതയോടെ കാത്തുസൂക്ഷിക്കുകയും അപ്പോസ്തോലിക പാരമ്പര്യത്തെ തകർക്കപ്പെടാതെ പിന്തുടരുകയും ചെയ്യുന്നുവെന്ന് സമർത്ഥിക്കുന്നു .

ഫാ. ജോസഫ് വർഗീസ് പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദം

മതാന്തര സംവാദങ്ങളിലൂടെയും സമാധാന ദൗത്യ യാത്രകളിലൂടെയും ശ്രദ്ധിക്കപ്പെട്ട, പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടി സംസാരിക്കുന്ന ഫാ. ജോസഫ് വർഗീസ് ആത്‌മീയ പാതകളിലെ അനുകരണീയ വ്യക്തിത്വമാണ് . മതങ്ങൾ തമ്മിലും വ്യത്യസ്‌ത മത പാരമ്പര്യങ്ങൾക്കിടയിലും വിവിധ തലങ്ങളിൽ ദേശീയ, അന്തർ ദേശീയ തലത്തിൽ ക്രിയാത്മക ഇടപെടലുകൾക്കും സഹകരണത്തിനും നേതൃത്വം വഹിക്കുന്ന ജോസഫ് വർഗീസ് അച്ചൻ മലയാളികൾക്ക് സുപരിചിതനാണ് . നിലപാടുകളിലെ വ്യതിരിക്തത ഈ വൈദികന്റെ പ്രവർത്തന വഴികളെ വേറിട്ടതാക്കുന്നു.

അന്ത്യോഖ്യ സിറിയൻ ഓർത്തഡോക്സ് ചർച്ചിന്റെ അമേരിക്കയിലെ മലങ്കര ആർച്ച് ഡയോസിസിലെ വൈദികനാണ് പത്തനംതിട്ട സ്വദേശിയായ ഫാ. ജോസഫ് വർഗീസ്. ഹോളി സോഫിയ കോപ്റ്റിക് ഓർത്തഡോക്സ് സ്കൂൾ ഓഫ് തിയോളജിയിലെ ആരാധനക്രമ പഠനത്തിന്റെ അഡ് ജംക്റ്റ് പ്രൊഫസറായും ന്യൂയോർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിലീജിയസ് ഫ്രീഡം ആൻഡ് ടോളറൻസിന്റെ (IRFT-New York),എക്സിക്യൂട്ടീവ് ഡയറക്ടറായും ഫാ. ജോസഫ് വർഗീസ് സേവനമനുഷ്ഠിക്കുന്നു.

ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് സമാധാനത്തിനായുള്ള മതങ്ങളുടെ എക്സിക്യൂട്ടീവ് കൗൺസിൽ (RFP-USA), അംഗമായും നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് യു.എസ്.എ.യുടെ ഇന്റർ റിലീജിയസ് ഡയലോഗു(NCC-USA)കളുടെ കോ-കൺവീനറായും പ്രവർത്തിക്കുന്നു . മുപ്പത്തി ഏഴ് അംഗ കൂട്ടായ്മകളെയും 30 ദശലക്ഷത്തിലധികം ക്രിസ്ത്യാനികളെയും പ്രതിനിധീകരിക്കുന്ന യുഎസിലെ നാഷണൽ കൗൺസിൽ ഓഫ് ചർച്ചസിന്റെ 2010 മുതലുള്ള മതാന്തര സംവാദങ്ങളുടെ കൺവീനിംഗ് ടേബിളിന്റെ കോ-കൺവീനറുമാണ് ഫാ. ജോസഫ് വർഗീസ്.

സത്യവും സാമൂഹിക നീതിയും നടപ്പാക്കുന്നത് ലക്ഷ്യമിട്ട നാഷണൽ കൗൺസിൽ ഓഫ് ചർച്ചസിന്റെ ഉപദേശക സമിതിയിലേക്ക് 2017ൽ ഫാ. ജോസഫ് വർഗീസ് നോമിനേറ്റ് ചെയ്യപ്പെട്ടു.


2017 ഫെബ്രുവരി 5ന് മതങ്ങളുടെയും സർക്കാരുകളുടെയും ഉത്തരവാദിത്വം എന്ന വിഷയത്തെക്കുറിച്ച് ന്യൂയോർക്കിലെ യു.എൻ. പ്ലാസയിൽ നടന്ന യു.എൻ കോൺഫറൻസിൽ ഫാ. ജോസഫ് വർഗീസ് പ്രത്യേക ക്ഷണിതാവായിരുന്നു . 2018 നവംബർ 2 മുതൽ 6 വരെ കാനഡയിലെ ടൊറന്റോയിൽ നടന്ന ലോകമതങ്ങളുടെ പാർലമെന്റിൽ ഫാ. ജോസഫ് വർഗീസ് മോഡറേറ്ററായിരുന്നു.
“മതപരമായ ബഹുസ്വരതയുമായി ഇടപഴകുന്നതിലെ വെല്ലുവിളികളും അവസരങ്ങളും” എന്ന വിഷയത്തിൽ വേൾഡ് പാർലമെന്റിൽ നടന്ന ചർച്ചയിലും 2023 ഓഗസ്റ്റ് 14-18 തീയതികളിൽ ഷിക്കാഗോയിലെ മക്കോർമിക് കൺവെൻഷൻ സെന്ററിൽ നടന്ന നടന്ന ചർച്ചയിലും ഫാ. ജോസഫ് വർഗീസ് മോഡറേറ്ററായി.
ന്യൂയോർക്കിലെ യുഎൻ പ്ലാസ ആസ്ഥാനമായ സമാധാനത്തിനായുള്ള മതങ്ങളുടെ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് 2018-ൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ഫാ. ജോസഫ് വർഗീസ് എക്‌സിക്യൂട്ടീവ് കൗൺസിലിൽ തുടരുന്നു.


ഇറാഖ് യുദ്ധവേളയിലും അതിനുശേഷമുണ്ടായ അഭയാർത്ഥി പ്രതിസന്ധി സമയത്തും അച്ചനോടൊപ്പം യുഎസ് പുരോഹിതരും പാസ്റ്റർമാരും ദുരിതാശ്വാസ ദൗത്യത്തിന്റെ ഭാഗമായി ജോർദാൻ, ലെബനൻ, സിറിയ എന്നിവിടങ്ങളിലേക്ക് സഹായങ്ങളുമായി യാത്ര ചെയ്തു.


2015 ൽ ലിബിയയുടെ മെഡിറ്ററേനിയൻ തീരത്ത് ഐസിസ് കൂട്ടക്കൊല ചെയ്ത 21 കോപ്റ്റിക് ക്രിസ്ത്യാനികളുടെ ദുഃഖിതരായ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും സഹായിക്കാനും ഈജിപ്തിലെ അപ്പർ സിനായ് പെനിൻസുലയിലേക്ക് അച്ചൻ യാത്ര ചെയ്തു.


യുദ്ധകാലത്ത് സമാധാന ദൗത്യത്തിനായി ലോക മതനേതാക്കളുമായുള്ള സന്ദർശനത്തിന് ശേഷം യുക്രെയ്നിലെ കീവ് സന്ദർശിച്ചു .
2018 ഡിസംബർ 17-19 തീയതികളിൽ തിരുപ്പതിയിൽ നടന്ന ഇന്റർനാഷണൽ ഹിന്ദു-ക്രിസ്ത്യൻ കോൺഫറൻസിൽ ഫാ. ജോസഫ് വർഗീസ് ക്രിസ്ത്യൻ മതത്തെ പ്രതിനിധീകരിച്ചു.


മതങ്ങളുടെയും സർക്കാരുകളുടെയും ഉത്തരവാദിത്വം എന്ന വിഷയത്തെക്കുറിച്ച് ന്യൂയോർക്കിലെ യു.എൻ. പ്ലാസയിൽ നടന്ന കോൺഫറൻസിൽ അച്ചൻ പ്രത്യേക ക്ഷണിതാവായിരുന്നു


ഗവൺമെന്റുകൾ- സ്വയംഭരണത്തിനും പരസ്പര പൂരകത്തിനും ഇടയിൽ ”ഈക്വൽ സിറ്റിസൺഷിപ്” എന്ന വിഷയത്തിൽ 2018-ൽ ജനീവയിൽ നടന്ന ആദ്യ യുഎൻ കോൺഫറൻസിന്റെ പ്രതിനിധിയായി പങ്കെടുത്തു .
ലെബനൻ, ജോർദാൻ, സിറിയൻ എന്നിവിടങ്ങളിലെ അഭയാർത്ഥി ക്യാമ്പുകളിലേക്ക് മാനുഷിക സ്നേഹദൗത്യവുമായി യാത്ര ചെയ്തു. 2018 ജൂൺ 25 ന് സ്വിറ്റ്‌സർലണ്ടിലെ ജനീവയിൽ ഐക്യരാഷ്ട്രസഭയിൽ “മതങ്ങള്‍, വിശ്വാസങ്ങള്‍, മൂല്യവ്യവസ്ഥ : തുല്യപൗരത്വ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന്‌ കൈകോര്‍ത്ത്‌ നീങ്ങുക” എന്ന വിഷയത്തിൽ നടന്ന ആദ്യ ആഗോള കോണ്‍ഫറൻസിൽ അമേരിക്കയിലെ മതങ്ങളെ പ്രതിനിധീകരിച്ച് സിറിയൻ ഓര്‍ത്തഡോക്‌സ്‌ സഭയിൽ നിന്ന് ഫാ. ജോസഫ്‌ വർഗീസും പങ്കെടുത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments