Monday, May 5, 2025

HomeAmericaഇന്ത്യയ്ക്ക് 26%, ചൈനയ്ക്ക് 34%: തിരിച്ചടിത്തീരുവകൾ പ്രഖ്യാപിച്ച് ട്രംപ്

ഇന്ത്യയ്ക്ക് 26%, ചൈനയ്ക്ക് 34%: തിരിച്ചടിത്തീരുവകൾ പ്രഖ്യാപിച്ച് ട്രംപ്

spot_img
spot_img

വാഷിങ്ടൺ: അന്യായ ഇറക്കുമതിത്തീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ തിരിച്ചടിത്തീരുവ പ്രഖ്യാപിച്ച് യുഎസ്. വിമോചന ദിനമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ദിവസത്തിലാണ് തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്. ഇന്ത്യക്ക് മേൽ 26 ശതമാനം തീരുവയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

വിദേശ നിർമിത ഓട്ടോമൊബൈൽ ഉൽപ്പന്നങ്ങൾക്കും 25 ശതമാനം തിരിച്ചടിത്തീരുവയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യുഎസ് വ്യവസായിക ശക്തിയുടെ പുനർജന്മമാകും പുതിയ തീരുവ പ്രഖ്യാപനമെന്നും യുഎസ് ഒരിക്കൽ കൂടി സമ്പന്നമാകുമെന്നും ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

‘‘വിദേശികൾ നമ്മുടെ സ്വപ്നങ്ങൾ നശിപ്പിച്ചു. ജോലി അവസരങ്ങൾ തട്ടിയെടുത്തു. ഇനി അത് അനുവദിച്ച് കൊടുക്കില്ല. നമ്മളോട് ചെയ്യുന്നത് പോലെ തിരിച്ച്ചെയ്യും. റെസിപ്രോക്കൽ താരിഫുകൾ ആ രാജ്യങ്ങൾക്ക് മേൽ ചുമത്തും. യുഎസിനെ മഹത്തരമാക്കും. ജോലി അവസരങ്ങൾ തിരിച്ചുവരും. വിദേശ വ്യാപാര പ്രതിബന്ധങ്ങൾ മറികടക്കും. യുഎസിന്റെ സുവർണനാളുകൾ തിരിച്ചുവരും.’’ – ട്രംപ് പ്രഖ്യാപിച്ചു.

‘‘ചൈന 67 ശതമാനമാണ് യുഎസിന് ചുമത്തുന്നത്. എന്നാൽ 34 ശതമാനം എന്ന കുറഞ്ഞ തിരിച്ചടിത്തീരുവ മാത്രമാണ് യുഎസ് ചൈനയ്ക്കു മേൽ ചുമത്തുന്നത്. യൂറോപ്യൻ യൂണിയനുമായി വളരെ സൗഹൃദം ഉണ്ട്. അതുകൊണ്ട് തന്നെ 20 ശതമാനം തിരിച്ചടിത്തീരുവ പ്രഖ്യാപിക്കുന്നു. വിയറ്റ്നാമികളെ എനിക്ക് ഇഷ്ടമാണ്. 46 ശതമാനം തിരിച്ചടിത്തീരുവയാണ് വിയറ്റ്നാമിനെതിരെ പ്രഖ്യാപിക്കുന്നത്. ജപ്പാൻകാരെ ഞാൻ കുറ്റം പറയില്ല. അവർക്കും 24 ശതമാനം പ്രഖ്യാപിക്കുന്നു. ഇന്ത്യ, അവിടത്തെ പ്രധാനമന്ത്രി കുറച്ചു നാളുകൾക്ക് മുൻപാണ് എന്നെ സന്ദർശിച്ചത്. അദ്ദേഹം എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. എന്നാൽ 52 ശതമാനം തീരുവയാണ് യുഎസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്നത്. പക്ഷേ അവർക്ക് 26 ശതമാനം തീരുവ പ്രഖ്യാപിക്കുന്നു.’’ – ട്രംപ് പറഞ്ഞു.

പല രാജ്യങ്ങളും യുഎസ് ഉൽപന്നങ്ങൾക്ക് അന്യായമായ നിരക്കിൽ ഇറക്കുമതിത്തീരുവ ചുമത്തുന്നതാണ് തിരിച്ചടിത്തീരുവ ചുമത്താൻ ട്രംപിനെ പ്രേരിപ്പിച്ചത്. യുഎസിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ദിവസമാണ് ഇതെന്നും ട്രംപ് പ്രഖ്യാപിച്ചു. യുഎസിന് അന്യായ തീരുവ ചുമത്തുന്ന ഇന്ത്യ അടക്കം രാജ്യങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു. ഇന്ത്യയിൽനിന്നുള്ള അലുമിനിയം, സ്റ്റീൽ, ഓട്ടമൊബീൽ ഇറക്കുമതിക്ക് ഇതിനകം യുഎസ് അധിക തീരുവ ചുമത്തിയിട്ടുണ്ട്. തിരിച്ചടിത്തീരുവ പ്രാബല്യത്തിലാകുന്നതോടെ യുഎസിൽ ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്കു വില കൂടുന്നതു കയറ്റുമതിയെ പ്രതികൂലമായി ബാധിക്കും. സമുദ്രോൽപന്ന–വസ്ത്ര കയറ്റുമതി രംഗങ്ങളിൽ ഇത് എത്രമാത്രം ബാധിക്കുമെന്ന് കേരളവും ആശങ്കയിലാണ്.

മറ്റ് രാജ്യങ്ങൾക്കെതിരെയുള്ള തിരിച്ചടിത്തീരുവയും ട്രംപ് പ്രഖ്യാപിച്ചു. ചൈന – 34%, യൂറോപ്യൻ യൂണിയൻ – 20 %, വിയറ്റ്നാം – 46 %, തായ്‌വാൻ –  46 %, ജപ്പാൻ – 24 %, ദക്ഷിണ കൊറിയ – 25 %, തായ്‌ലൻഡ് – 36 %, സ്വിറ്റ്‌സര്‍ലൻഡ് – 31  %, കംബോഡിയ – 49 % എന്നിങ്ങനെയാണ് തിരിച്ചടിത്തീരുവ നിരക്കുകൾ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments