വാഷിങ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും ഒരുമിച്ച് നടത്താനിരുന്ന വാർത്താ സമ്മേളനം റദ്ദാക്കിയതായി വൈറ്റ് ഹൗസ് അറിയിച്ചു. തിങ്കളാഴ്ച വൈറ്റ് ഹൗസ് സന്ദർശിച്ച നെതന്യാഹുവും ഡൊണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗാസയിൽ വെടിനിർത്തൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നെതന്യാഹു യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ കൂടിക്കാഴ്ചക്ക് ശേഷമുള്ള വാർത്താ സമ്മേളനം ഉണ്ടാവില്ലെന്നാണ് വൈറ്റ് ഹൌസ് അറിയിച്ചത്.
ഇസ്രായേൽ തുടരുന്ന കൂട്ടക്കുരുതിക്കെതിരെ വിവിധ യൂറോപ്യൻ രാജ്യങ്ങൾ ശക്തമായി രംഗത്തു വന്ന സാഹചര്യത്തിൽ വെടിനിർത്തൽ സംബന്ധിച്ച് അമേരിക്കയുടെ നിലപാട് ഏവരും ഉറ്റുനോക്കിയിരുന്നു. ഇതിനിടെയാണ് സംയുക്ത വാർത്താ സമ്മേളനം റദ്ദാക്കിയതായി വൈറ്റ് ഹൗസ് അറിയിച്ചത്. ഏത് സാഹചര്യത്തിലാണ് വാർത്താ സമ്മേളനം റദ്ദാക്കിയതെന്ന് വൈറ്റ് ഹൌസ് വ്യക്തമാക്കിയിട്ടില്ല.
ഇസ്രയേലിൽ നിന്നുള്ള ഇറക്കുമതിക്ക് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ 17 ശതമാനം തീരുവ ചുമത്തൽ, ഗാസയിൽ വെടിനിർത്തലിനുള്ള അന്വേഷണം, ഇറാന്‍റെ ആണവ പദ്ധതിയെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്ക എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചയായിരുന്നു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ചർച്ചയിൽ ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു.