വാഷിങ്ടൻ : യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ച് ചുമത്തിയ പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ചതോടെ യുഎസ് ഓഹരി വിപണികളിൽ തിരിച്ചുവരവ്. പ്രഖ്യാപനത്തിനു പിന്നാലെ ഡൗ ജോൺസ് 6.18 ശതമാനം ഉയർന്ന് 2300 പോയിന്റ് നേട്ടം രേഖപ്പെടുത്തിയപ്പോൾ നാസ്ഡാക് 8.75 ശതമാനവും എസ് ആൻഡ് പി 500 7.07 ശതമാനവും നേട്ടം കൈവരിച്ചു. പകരച്ചുങ്കം ചുമത്തിക്കൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഓഹരി വിപണികളിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
അമേരിക്കയുടെ പകരചുങ്കത്തിന് പ്രതികാര ചുങ്കവുമായി ഇറങ്ങിയ ചൈനയുടെ ഇറക്കുമതി തീരുവ 104% ആയി ഉയർത്തിയ അമേരിക്കൻ നടപടി അമേരിക്കൻ വിപണിയിലും ഏഷ്യൻ-യൂറോപ്യൻ വിപണികളിലും തകർച്ചയ്ക്ക് ഇടയാക്കിയിരുന്നു. യുഎസും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധത്തിന്റെ പ്രത്യാഘാതം ആഗോള വിപണിയിലും പ്രതിഫലിച്ചിരുന്നു.
അമേരിക്കയിൽ വിലക്കയറ്റവും, പണപ്പെരുപ്പവും, തൊഴിലില്ലായ്മയും, സാമ്പത്തിക മാന്ദ്യവും മോർഗൻ സ്റ്റാൻലി അടക്കമുള്ളവർ പ്രവചിച്ചതു അമേരിക്കൻ വിപണിയുടെ ആത്മവിശ്വാസത്തെ സ്വാധീനിച്ചു. വ്യാപാരയുദ്ധത്തെ തുടർന്ന് അമേരിക്കൻ വിപണി 2020ലെ ശേഷമുള്ള ഏറ്റവും വലിയ വീഴ്ച നേരിട്ടു. ഇക്കാലയളവിൽ ഇന്ത്യൻ ജിഡിപിയെക്കാൾ വലിയ നഷ്ടമാണ് അമേരിക്കൻ വിപണി നേരിട്ടത്. ഇതിനു പിന്നാലെയാണ് പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനം.