ബെയ്ജിങ്: ചൈനയുമായി പൊതുവായ നിലപാട് സ്വീകരിക്കാനും സമാധാനപരമായ സഹവർത്തിത്വം പിന്തുടരാനും ആവശ്യപ്പെട്ട് അമേരിക്കയിലെ ചൈനീസ് അംബാസഡർ സീ ഫെങ്. അതേസമയം, വർധിച്ചുവരുന്ന വ്യാപാര യുദ്ധത്തിൽ തിരിച്ചടിക്കാൻ ചൈന തയ്യാറാണെന്ന മുന്നറിയിപ്പും നൽകി.
വാഷിംങ്ടണിൽ ഒരു പൊതു പരിപാടിയിൽ സംസാരിക്കവെ താരിഫ് ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്നും 1930ൽ യു.എസ് ഏർപ്പെടുത്തിയ മഹാമാന്ദ്യത്തിലേക്ക് നയിക്കുമെന്നും സീ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള ബന്ധത്തെ ഐക്യത്താൽ നയിക്കപ്പെടണമെന്നും സീ പറഞ്ഞു.
ചൈനയെയും യു.എസിനെയും ഉൾക്കൊള്ളാൻ ഈ ഭൂമി പര്യാപ്തമാണ്. നമ്മൾ പരസ്പരം പോരടിക്കുന്നതിനുപകരം സമാധാനപരമായ സഹവർത്തിത്വം പിന്തുടരണം. ഒരു നഷ്ട-പരാജയ സാഹചര്യത്തിൽ കുടുങ്ങുന്നതിനുപകരം പരസ്പരം വിജയിക്കാൻ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാര യുദ്ധം ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വമ്പിച്ച വ്യാപാരത്തെ മരവിപ്പിച്ചിരിക്കുകയാണ്. ചൈനയുമായി ബന്ധപ്പെട്ട കപ്പലുകളിൽ തുറമുഖ ഫീസ് ഏർപ്പെടുത്താനുള്ള യു.എസ് പദ്ധതിയെ ശനിയാഴ്ച ചൈനയുടെ ഉന്നത കപ്പൽ നിർമാണ അസോസിയേഷൻ കടന്നാക്രമിച്ചു.
പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ‘വിമോചന ദിന’ താരിഫുകൾ സംബന്ധിച്ച് ജപ്പാനും തായ്‌വാനും മറ്റുള്ളവരും ഇതിനകം യു.എസുമായി ചർച്ചകളിലോ ചർച്ചക്ക് തയ്യാറെടുക്കുകയോ ചെയ്യുന്നുണ്ടെങ്കിലും നിലവിൽ ചൈനയുമായി ഉന്നതതല സംഭാഷണം ആസൂത്രണം ചെയ്തിട്ടില്ല. എന്നാൽ, ഇരു രാജ്യങ്ങളുടെയും വ്യാപാര യുദ്ധത്തിനിടയിൽ യു.എസ് ചൈനയുമായി സ്വകാര്യമായി ‘നല്ല സംഭാഷണങ്ങൾ’ നടത്തുന്നുണ്ടെന്ന് ട്രംപ് കഴിഞ്ഞയഴ്ച പറഞ്ഞിരുന്നു.