Sunday, June 1, 2025

HomeAmericaവിനയാന്വിതനായ വിപ്ലവകാരി; എന്നും വിശ്വാസികളുടെ വിളിപ്പുറത്ത്…

വിനയാന്വിതനായ വിപ്ലവകാരി; എന്നും വിശ്വാസികളുടെ വിളിപ്പുറത്ത്…

spot_img
spot_img

എ.എസ് ശ്രീകുമാര്‍

ആഗോള കത്തോലിക്കാ സഭയിലെ വിപ്ലവകാരിയും തിരുത്തല്‍വാദിയുമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ ആരൂഢനായ ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ സഭയില്‍ നടപ്പാക്കിയ മാറ്റങ്ങള്‍ ഇതര മാര്‍പാപ്പമാരില്‍ നിന്ന് അദ്ദേഹത്തെ തീര്‍ത്തും വ്യത്യസ്തനാക്കുന്നു. അതേസമയം ലോക സമാധാനത്തിന്റെ വക്താവ് എന്ന വിശേഷണവും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുണ്ടായിരുന്നു. ലോകം ഉയിര്‍പ്പ് തിരുന്നാള്‍ ആഘോഷിച്ച ഈറ്റര്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ബാല്‍ക്കണിയില്‍ നിന്ന് മാര്‍പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്ത് തന്റെ അവസാന സന്ദേശത്തിലും ഗാസയില്‍ ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ കൊണ്ടുവരണമെന്ന് ആഹ്വാനം ചെയ്തു. ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിട്ടും കൈയ്യാമംവച്ചും ബന്ധനസ്ഥരാക്കി നാടുകടത്തിയ ട്രംപിന്റെ നടപടിക്കെതിരെയും മാര്‍പാപ്പ അവസരോചിതമായി പ്രതികരിച്ചിരുന്നു. ബൈബിളിലെ പുറപ്പാട് പുസ്തകത്തില്‍ ഈജിപ്തിലെ അടിമത്തത്തില്‍ നിന്ന് ഇസ്രായേല്‍ ജനം മോശയുടെ നേതൃത്വത്തില്‍ കാനാന്‍ദേശം ലക്ഷ്യമാക്കി വിമോചനയാത്ര നടത്തുന്നത് വിവരിക്കുന്നുണ്ട്. ഇത് ഉദ്ധരിച്ചാണ് മാര്‍പാപ്പ കുടിയേറ്റത്തെ കുറിച്ചും അഭയാര്‍ത്ഥികളെപ്പറ്റിയും ഉദ്‌ബോധിപ്പിച്ചത്. മെക്സിക്കോയുമായുള്ള യു.എസ് അതിര്‍ത്തിയില്‍ വേലി കെട്ടാനുള്ള ട്രംപിന്റെ പദ്ധതിയെ വിമര്‍ശിച്ചുകൊണ്ട്, ”മതിലുകള്‍ക്കു പകരം സമൂഹങ്ങള്‍ തമ്മിലുള്ള പാലങ്ങള്‍ നിര്‍മിക്കണം…” എന്ന് 2017-ല്‍ മാര്‍പാപ്പ അഭിപ്രായപ്പെട്ടതും വ്യാപകമായ ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ടു.

തന്റെ അഭിപ്രായങ്ങള്‍ മുഖം നോക്കാതെ വെട്ടിത്തുറന്നു പറഞ്ഞിരുന്ന മാര്‍പാപ്പ, സഭയിലെ യാഥാസ്ഥിതികരെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. മാനവികതയുടെ അന്തസിനെ എതിര്‍ക്കുന്ന സാംസ്‌കാരിക ചായ്‌വുകളില്‍ മെത്രാന്‍മാര്‍ക്ക് എക്ലീസിയല്‍ സെന്‍സിറ്റിവിറ്റി അനിവാര്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉദ്‌ബോധിപ്പിച്ചിട്ടുണ്ട്. ക്രിസ്തുവിന്റെ വിനയവും സഹാനുഭൂതിയും ദയയും ഇന്ദ്രിയ ഗോചരാവസ്ഥയും ജ്ഞാനവും എക്ലീസിയല്‍ സെന്‍സിറ്റിവിറ്റിയില്‍ ഉള്‍പ്പെടുന്നുവെന്ന് ഒരിക്കല്‍ പറഞ്ഞ അദ്ദേഹം, ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സന്തോഷചിത്തരായ സാക്ഷികളായി മറ്റുള്ളവരിലേയ്ക്ക് പ്രത്യാശയും ആന്ദവും പകരേണ്ടത് നമ്മുടെ കടമയാണെന്ന് വ്യക്തമാക്കി.

സമ്പന്നമായ വാക്കുകളാലും ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകളെടുത്തും വ്യത്യസ്തനായ മാര്‍പാപ്പ 2013 മാര്‍ച്ച് 19-നാണ് കത്തോലിക്കാസഭയുടെ 266-ാം പാപ്പയായി സ്ഥാനമേറ്റത്. ‘ഫ്രാന്‍സിസ്’ എന്ന പേര് സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടത്. ചരിത്രത്തിലാദ്യമായിട്ടാണ് ഒരു മാര്‍പാപ്പ ‘ഫ്രാന്‍സിസ്’ എന്ന പേര് സ്വീകരിക്കുന്നത്. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ഉത്തമോദാഹരണവും രണ്ടാം ക്രിസ്തുവെന്നു വിളിക്കപ്പെടുന്നയാളുമായ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ നാമം അദ്ദേഹം സ്വീകരിച്ചത് ബോധപൂര്‍വമാണ്. എല്ലാ മനുഷ്യരോടുമെന്നതിനപ്പുറം, സര്‍വ ചരാചരങ്ങളോടും പ്രകടിപ്പിച്ച സ്‌നേഹത്തിന്റേയും സഹോദര ഭാവത്തിന്റേയും പേരില്‍ പ്രത്യേകം അനുസ്മരിക്കപ്പെടുന്ന വിശുദ്ധനാണ് ഫ്രാന്‍സിസ് അസീസി.

ഗര്‍ഭഛിദ്രം, സ്വവര്‍ഗാനുരാഗം, സ്ത്രീപൗരോഹിത്യം, വൈദികബ്രഹ്‌മചര്യം, കൃത്രിമ ജനന നിയന്ത്രണം മുതലായ വിഷയങ്ങളില്‍ സഭയിലെ പരിഷ്‌കരണ വാദികളുടെ മറുചേരിയിലാണ് അദ്ദേഹം നിലകൊണ്ടത്. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് പാപ്പാ ആവശ്യപ്പെട്ടു. ”സ്വവര്‍ഗാനുരാഗികളെ വിധിക്കാന്‍ ഞാനാര്..?” എന്നാണ് ഇക്കാര്യത്തില്‍ പാപ്പാ ചോദിച്ചത്. ഈ നിലപാട് സഭയില്‍ ഏറെ വിമര്‍ശിക്കപ്പെട്ടു. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മാമ്മോദീസ നടത്താനുള്ള അവകാശം നല്‍കിയ മാര്‍പാപ്പ കറുത്തവരെയും സമൂഹത്തില്‍ അവഗണിക്കപ്പെട്ടവരെയും ആഴത്തില്‍ സ്‌നേഹിച്ചു. എല്ലാ കാര്യത്തിലും സ്ത്രീകളും പുരുഷന്‍മാരും തുല്യരാണെന്ന് വാദിച്ച പാപ്പാ സ്ത്രീകള്‍ക്ക് ഡീക്കന്‍ പട്ടം കൊടുക്കണമെന്ന പക്ഷക്കാരനായിരുന്നു.

പെസഹാ തിരുകര്‍മത്തില്‍ സ്ത്രീകളുടെയും കാല്‍കഴുകാം എന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞപ്പോള്‍ യാഥാസ്ഥിതികരുടെ നെറ്റി ചുളിഞ്ഞു. പുരുഷന്‍മാരുടെ മാത്രം കാല്‍കഴുകല്‍ ശുശ്രൂഷ നടത്തിയിരുന്ന സ്ഥാനത്ത് റോമിലെ റെബിബ്ബിയ ജയിലിലെ സ്ത്രീകളുടെ കാല്‍ കഴുകി ചുംബിച്ചുകൊണ്ട് അദ്ദേഹം പാരമ്പര്യവാദികളെ ശരിക്കും ഞെട്ടിച്ചു. കഴിഞ്ഞ വര്‍ഷത്തെ വിശുദ്ധവാരത്തിലായിരുന്നു ഈ ചരിത്ര സംഭവം. സഭയിലെ ഉന്നതകുല ജാതരുടെ കാല്‍കഴുകിയിരുന്ന കീഴിവഴക്കം പൊളിച്ച് മാര്‍പാപ്പ അധസ്ഥിതരുടെയും ആലംബഹീനരുടെയും കാല്‍കഴുകി വിപ്ലവം നടപ്പാക്കി. സ്ത്രീകളുടെ കാല്‍ കഴുകലിനെ എതിര്‍ത്തവര്‍ വാദിച്ചത്, അന്ത്യത്താഴ സമയത്ത് യേശു കാല്‍കഴുകിയത് ശിഷ്യന്‍മാരുടെതാണെന്നാണ്.

ബിഷപ്പുമാരുടെയും വൈദികരുടെയും ലൈംഗിക വൈകൃതങ്ങളെ ശാസനാ രൂപേണ എതിര്‍ത്ത മാര്‍പാപ്പ, പ്രായപൂര്‍ത്തിയാവാത്ത സെമിനാരി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കര്‍ദിനാള്‍ തിയോഡോര്‍ മക്കാരിക്കിന്റെ വൈദിക പട്ടം റദ്ദാക്കിയത് വലിയ വാര്‍ത്തയായിരുന്നു. സഭയ്ക്കുള്ളിലെ ലൈഗിക കുറ്റകൃത്യങ്ങള്‍ പുറംലോകത്തെ അറിയിച്ചതും പാപ്പാ തന്നെയാണ്. യുദ്ധത്തിനും അധിനിവേശത്തിനും എതിരെ അവസാന ശ്വാസം വരെയും അദ്ദേഹം ജാഗ്രത പുലര്‍ത്തി. പാപ്പായുടെ പല തീരുമാനങ്ങളും ഉറച്ച നിലപാടുകളും സഭയ്ക്കുള്ളില്‍ എതിര്‍ക്കപ്പെട്ടെങ്കിലും മാനവികതയുടെ പ്രശാന്ത മുഖമായ അദ്ദേഹം ഒരിക്കലും കുലുങ്ങിയില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments