ബ്രസൽസ്: നിയമലംഘനത്തിന്റെ പേരിൽ ടെക് ഭീമൻമാരായ ആപ്പിളിനും മെറ്റയ്ക്കും ഭീമമായ തുക പിഴയിട്ട് യൂറോപ്യൻ യൂണിയൻ (ഇ യു- EU). ആപ്പിളിന് 570 മില്യൺ ഡോളറും (500 മില്യൺ യൂറോ) മെറ്റയ്ക്ക് 228 മില്യൺ ഡോളറുമാണ് (200 മില്യൺ യൂറോ) പിഴ ചുമത്തിയിരിക്കുന്നത്. ഡിജിറ്റൽ മാർക്കറ്റ് ആക്ട് (ഡിഎംഎ- DMA) ലംഘിച്ചതിനാണ് പിഴ.
പരസ്യരഹിത സേവനത്തിന് പണം ഈടാക്കിയതിനാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയുടെ മാതൃകമ്പനിയായ മെറ്റയ്ക്ക് പിഴ ചുമത്തിയത്. 2023 നവംബറിൽ അവതരിപ്പിച്ച മെറ്റയുടെ ബൈനറി പേ-ഓർ-കൺസന്റ് മോഡൽ ഡിഎംഎ ലംഘിച്ചുവെന്ന് ഇ യു പറയുന്നു. ട്രാക്ക് ചെയ്യപ്പെടാൻ സമ്മതം നൽകുന്ന ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് പരസ്യ വരുമാനം ഉപയോഗിച്ച് ഫണ്ട് ലഭിക്കുന്ന ഒരു സൗജന്യ സേവനം ഈ മോഡൽ വഴി ലഭ്യമാക്കിയിരുന്നു.
ആപ്പ് സ്റ്റോറിന് പുറത്ത് ലഭ്യമാകുന്ന വിലകുറഞ്ഞ ചെലവ് കുറഞ്ഞ ആപ്പുകൾ തിരഞ്ഞെടുക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ തടയുന്ന നിയന്ത്രണങ്ങൾ വച്ചതിനാണ് ആപ്പിളിന് പിഴയിട്ടത്. ഈ നിയന്ത്രണങ്ങൾ ആപ്പിൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പിഴ ചോദ്യം ചെയ്യുമെന്ന് ആപ്പിളും ഇതിനെ പിഴയായിട്ടല്ല, താരിഫായാണ് കാണുന്നതെന്ന് മെറ്റയും വ്യക്തമാക്കി. ചൈനീസ്, യൂറോപ്യൻ കമ്പനികളെ വ്യത്യസ്ത മാനദണ്ഡങ്ങൾക്ക് കീഴിൽ പ്രവർത്തിക്കാൻ അനുവദിച്ച ശേഷം വിജയകരമായി മുന്നോട്ടുപോകുന്ന അമേരിക്കൻ ബിസിനസുകളെ തടസപ്പെടുത്താനാണ് യൂറോപ്യൻ യൂണിയൻ ശ്രമിക്കുന്നതെന്നും ടെക് ഭീമൻമാർ ആരോപിച്ചു.